തിരുവനന്തപുരം: തൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവായിരുന്നു ജോസഫൈനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. അവരുടെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണ്.
വിദ്യാർത്ഥി യുവജന മഹിളാ പ്രസ്ഥാനങ്ങളിൽ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിദ്ധ്യമുണ്ട്.
ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവർ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തത്. ജോസഫൈന്റെ വേർപാട് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങൾക്കും കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രതിപക്ഷനേതാവ് അനുശോചിച്ചു
തിരുവനന്തപുരം: എം.സി. ജോസഫൈന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. അവസാന ശ്വാസം വരെയും താൻ വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കാൻ അവർക്ക് കഴിഞ്ഞു. കെ.എസ്.വൈ.എഫ് സംസ്ഥാന കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതകളിൽ ഒരാളായിരുന്നു. സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുകയും അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുകയും ചെയ്തിരുന്നു.
കെ.സുധാകരൻ അനുശോചിച്ചു
തിരുവനന്തപുരം: സി.പി.എം നേതാവും വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ എം.സി.ജോസഫൈന്റെ നിര്യാണത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച് പ്രവർത്തിച്ച ജോസഫൈൻ മികച്ച പ്രസംഗകയായിരുന്നു. കർക്കശമായ സ്വഭാവസവിശേഷത പലപ്പോഴും ജോസഫൈനെ വിവാദങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും നല്ലൊരു സാമൂഹ്യപ്രവർത്തകയായിരുന്നു.ജോസഫൈന്റെ ആകസ്മിക വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സുധാകരൻ പറഞ്ഞു.
അവശതകൾ വകവയ്ക്കാതെ എത്തി
അന്ത്യം പാർട്ടിയുടെ
പരമോന്നത വേദിയിൽ
പ്രത്യേക ലേഖകൻ
കണ്ണൂർ : ശാരീരിക അവശതകൾ വകവയ്ക്കാതെയാണ് എം.സി.ജോസഫൈൻ കണ്ണൂരിൽ 23ാം പാർട്ടി കോൺഗ്രസിനെത്തിയത്. അധികാര പദവികൾ ഒന്നുമില്ലെങ്കിലും ഏതു പ്രതികൂലാവസ്ഥയിലും സംഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നൊരു പാർട്ടി പ്രവർത്തകയുടെ നിശ്ചയദാർഢ്യമായിരുന്നു അതിന് പിന്നിൽ.
പാർട്ടി കോൺഗ്രസിന്റെ ആദ്യ ദിനത്തിൽ തന്നെ അവരിൽ ശാരീരിക അവശത പ്രകടമായിരുന്നു. പലപ്പോഴും വനിതാ സഖാക്കളുടെ കൈപിടിച്ചാണ് സമ്മേളനവേദിയിൽ എത്തിയിരുന്നതും പുറത്തേക്ക് പോയിരുന്നതും. ശനിയാഴ്ച ഉച്ചയോടെ തനിക്ക് സുഖമില്ലാത്തതു പോലെ തോന്നുന്നുവെന്ന് പറഞ്ഞ് കൈയിൽ പിടിച്ചതായി കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ കെ.കെ.ശൈലജ ഓർക്കുന്നു.
ജോസഫൈനെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. അനാരോഗ്യമാണ് ഇതിന് കാരണമായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നത്.
കേന്ദ്ര കമ്മിറ്റിയുടെ പട്ടിക തയാറാക്കിക്കൊണ്ടിരിക്കുന്ന സമയത്തു തന്നെയാണ് അവരുടെ അന്ത്യം സംഭവിച്ചത്. അങ്ങനെ കേന്ദ്ര കമ്മിറ്റിയിൽ നിന്നും ജീവിതത്തിൽ നിന്നും അവർ ഒരുമിച്ച് പടിയിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |