കൊച്ചി: വഴിയോരത്ത് അന്തിയുറങ്ങി ഭാരതപര്യടനം നടത്താൻ കൊച്ചിയിൽ നിന്ന് രണ്ടു യുവതികൾ നവംബർ ഏഴിന് ഒരു സ്കൂട്ടറിൽ യാത്രപുറപ്പെടുമ്പോൾ അങ്കലാപ്പിലായിരുന്നു നാട്ടുകാരും വീട്ടുകാരും. പക്ഷേ, ഫോട്ടോഗ്രാഫർമാരായ സിമി അഗസ്റ്റിനും (40) ആർ. അനാമിഖയും (30) വളരെ കൂളായി എഴുപത്തിയഞ്ച് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കി തിരിച്ചെത്തി.
പുറപ്പെടുമ്പോൾ നേരിയ ഭയം ഉണ്ടായിരുന്നുവെന്ന് അവർ തുറന്നു പറഞ്ഞു. യാതൊരു ശല്യവുമില്ലാതെ തമിഴ്നാടും കർണാടകയും പിന്നിട്ടതോടെ ധൈര്യമായി. പിന്നീട് രാത്രി മടുക്കുംവരെ യാത്രചെയ്തു. പെട്രോൾ പമ്പുകളിലും വീടുകളുടെ കോമ്പൗണ്ടുകളിലും ടെന്റുകെട്ടി അന്തിയുറങ്ങി. പൊലീസുകാരും പട്ടാളക്കാരും കൗതുകത്തോടെ വിശേഷങ്ങൾ തിരക്കി, സഹായിച്ചു. ഒരിടത്തും മോശമായ അനുഭവമുണ്ടായില്ല. മലയാളത്തിനും ഇംഗ്ളീഷിനും പുറമേ ഹിന്ദി കൂടി വശമായി. വ്യാഴാഴ്ച വൈകിട്ടാണ് വൈറ്റിലയിലെ വീട്ടിൽ ഇരുവരും തിരിച്ചെത്തിയത്.
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അംഗങ്ങളായ ഇവർ എറണാകുളം പുല്ലേപ്പടിയിൽ ലവകുശ എന്ന പേരിൽ സ്റ്റുഡിയോ നടത്തുന്നുണ്ട്. സിമിയുടെ ഭർത്താവ് ദുബായിലാണ്. രണ്ടു മക്കൾ. അനാമിഖ ഇപ്പോൾ കൊച്ചിയിലാണെങ്കിലും കൊല്ലം ആനയടി സ്വദേശിനിയാണ്.
യാത്രാവഴി
പുത്തൻ ടി.വി.എസ് എൻടോർക്ക് സ്കൂട്ടറിലായിരുന്നു രാജ്യംചുറ്റൽ. 29 സംസ്ഥാനങ്ങൾ കണ്ടു. നേപ്പാളിലും അഞ്ചു ദിവസം ചുറ്റിക്കറങ്ങി. മുമ്പ് ചെന്നൈയിലേക്ക് ഇരുവരും സ്കൂട്ടറിൽ യാത്രചെയ്ത അനുഭവമുണ്ട്.
11,000 കിലോമീറ്റർ
പെട്രോളിന് ചെലവഴിച്ചത് അരക്ഷം രൂപ.
250 മുതൽ 600 കിലോമീറ്റർ വരെ ദിവസവും മാറിമാറി സ്കൂട്ടർ ഓടിച്ചു. മൊത്തം ചെലവ് ഒരു ലക്ഷം പോലുമായില്ല.
മുട്ടോളം മഞ്ഞ് മൂടിയ വഴി
ശ്രീനഗറിൽ നിന്ന് മണാലിയിലേക്കുള്ള യാത്ര മറക്കാൻ കഴിയില്ല. ഇരുവശത്തും അഗാധമായ കൊക്ക. മുട്ടോളം മഞ്ഞുമൂടി കിടക്കുന്ന വഴി. മൂന്ന് സ്വെറ്റർ ധരിച്ചിട്ടും തണുത്തുമരവിച്ചു. മണാലിയിൽ മഞ്ഞുകട്ട കണ്ട ആവേശത്തിൽ കുത്തിമറിഞ്ഞു. പിറ്റേന്ന് സിമിക്ക് പനിയായി നാലു ദിവസം തങ്ങിയതാണ് യാത്രയിലെ ആകെ ബ്രേക്ക്.
ഉത്തരേന്ത്യയിലേക്ക് കടന്നശേഷം സൂര്യനെ കാണാൻ കൊതിച്ചിട്ടുണ്ട്. കൈകാലുകളിലെ മരവിപ്പ് ഇപ്പോഴും മാറിയിട്ടില്ലെന്ന് ഇവർ പറയുന്നു.
ഗുരുദ്വാരകൾ തുണച്ചു
രാജസ്ഥാൻ മുതൽ ഗുരുദ്വാരകളെ ആശ്രയിച്ചായിരുന്നു ജീവിതം. സൗജന്യമായി ഭക്ഷണവും താമസവും ലഭിച്ചു. പെട്രോൾ പമ്പുകളിലെയും ഡാബയിലെയും ശൗചാലയങ്ങളെയാണ് ആശ്രയിച്ചത്. ഒരു ബാഗും മൂന്ന് ജോഡി വസ്ത്രവും കൊണ്ട് കഴിഞ്ഞുകൂടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |