കൊച്ചി: ഒരേസമയം കേരളത്തിലെ പിന്നാക്ക ജനവിഭാഗത്തിന്റെ രക്ഷകനും രാഷ്ട്രീയ-ഭരണ-സാഹിത്യ നായകന്മാരുടെ അഭയ കേന്ദ്രവുമായ പ്രതിഭാധനനായിരുന്നു പത്രാധിപർ കെ.സുകുമാരനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു. പത്രാധിപരുടെ 40-ാം ചരമവാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി കൊച്ചി യൂണിറ്റ് എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രാധിപർ കെ.സുകുമാരന്റെ ജീവിതം പിന്നാക്ക ജനവിഭാഗത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു. ഗുരുദേവ ദർശനത്തെ നൂറുശതമാനം നെഞ്ചിലേറ്റിയ അദ്ദേഹം പിന്നാക്ക ജനവിഭാഗങ്ങൾക്കെതിരായ ഏത് അനീതിയെയും ശക്തമായി ചോദ്യം ചെയ്തു. പല സാമൂഹ്യ, രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതാക്കളെയും കേരളകൗമുദിയിലൂടെ നിശിതമായി വിമർശിച്ചപ്പോൾത്തന്നെ ഒരുപാടുപേരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ പ്രോത്സാഹനമേറ്റ് വളർന്നുവന്ന നിരവധി സാഹിത്യകാരൻമാരും എഴുത്തുകാരും പത്രപ്രവർത്തകരും കേരളത്തിലുണ്ട്.
പത്രാധിപർ എന്ന നിലയിൽ നിശിതമായ ഭാഷയിൽ എഴുതുക മാത്രമല്ല, പ്രസംഗിക്കുകയും ചെയ്യുമായിരുന്നു. അത്തരത്തിലൊന്നാണ് ഇന്നും കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ പ്രസക്തമായിട്ടുള്ള 1958ലെ കുളത്തൂർ പ്രസംഗം. പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഉദ്യോഗസംവരണം അനുവദിച്ചാൽ സിവിൽ സർവീസിന്റെ ഗുണനിലവാരം നഷ്ടമാകുമെന്ന ഭരണ പരിഷ്കാരകമ്മിഷന്റെ ഗുരുതരമായ കണ്ടെത്തലിനെതിരെ മുഖ്യമന്ത്രി ഇം.എം.ശങ്കരൻ നമ്പൂതിരിപ്പാടിനെ വേദിയിൽ ഇരുത്തി നടത്തിയ കുളത്തൂർ പ്രസംഗത്തിലെ മൂർച്ചയേറിയ വാക്കുകൾക്ക് ഇന്നും കേരള രാഷ്ട്രീയത്തിൽ പ്രസക്തിയുണ്ട്.
1954 ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രസിഡന്റ് ആയിരുന്നെങ്കിലും 50കളുടെ പകുതിക്കുശേഷം 1970 കളിൽ വരെയും യോഗത്തിന്റെ പരിപൂർണ നിയന്ത്രണം പത്രാധിപരുടെ കൈകളിലായിരുന്നു. എസ്.എൻ.ഡി.പി യോഗത്തെ നല്ലരീതിയിൽ നയിച്ച് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ സമുദായ സംഘടനയായി വളർത്തിയതിലും അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. അഴിമതിക്കെതിരായ പോരാട്ടത്തിലും പത്രാധിപരുടെ നിലപാടുകൾ അതിശക്തമായിരുന്നു. അക്കാലത്ത് അതിരൂക്ഷമായിരുന്ന വനംകൊള്ളയ്ക്കും ശക്തരായ വനംമാഫിയയ്ക്കുമെതിരെ ഏറ്റവും വലിയ പോരാട്ടം നടത്തിയ പത്രം കേരളകൗമുദിയായിരുന്നു.
യോഗത്തിൽ കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.ജെ.വിനോദ്, കേരളകൗമുദി റീഡേഴ്സ് ക്ളബ് മേഖലാ പ്രസിഡന്റ് അഡ്വ. വക്കം എൻ. വിജയൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, പത്രാധിപർ പുരസ്കാരം ലഭിച്ച കേരളകൗമുദി ആലുവ ലേഖകൻ കെ.സി. സ്മിജൻ എന്നിവർ സംസാരിച്ചു. ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ്) റോയ് ജോൺ നന്ദിയും പറഞ്ഞു.
പാർലമെന്ററി മോഹം
നൽകിയത് കേരളകൗമുദി
പത്രാധിപരുടെ ഭാഷാപ്രയോഗത്തിലും എഡിറ്റോറിയലുകളിലും ആകൃഷ്ടനായ തന്റെ പിതാവ് വീട്ടിൽ വരുത്തിയിരുന്ന പത്രം കേരളകൗമുദി ആയിരുന്നെന്ന് വി.ഡി. സതീശൻ പറഞ്ഞു. അതുകൊണ്ടുതന്നെ ചെറിയ പ്രായം മുതൽ വായിച്ച പത്രവും മറ്റൊന്നായിരുന്നില്ല. കേരളകൗമുദിയിലെ നിയമസഭാ റിപ്പോർട്ടിംഗുകൾ വായിച്ചുണ്ടായ ആവേശമാണ് തന്റെയുള്ളിൽ പാർലമെന്ററി മോഹം ജനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |