കാസർകോട്: കുഞ്ഞമ്പു എത്തിയാൽ ഉറവപൊട്ടി ജലം ഓടിയെത്തുമെന്നാണ് നാട്ടുകാർ പറയുന്നത്. 1400 തുരങ്കങ്ങളാണ് ഇതിനകം ഈ 69കാരൻ നിർമ്മിച്ചത്. കാസർകോട് ജില്ലയിലെ കുണ്ടംകുഴി നീർക്കയത്താണ് വീട്. ഭൂമി തുരന്നും കൂന്നുകൾ കീറിമുറിച്ചും വെള്ളത്തിന്റെ ഉറവ വീടുകളിലേക്കും തോട്ടങ്ങളിലേക്കും തിരിച്ചുവിടുന്ന 'ജലമാന്ത്രികൻ'.
രണ്ടു കുന്നുകൾക്കടിയിൽ വെള്ളമുണ്ടോ എന്നറിയുന്ന ശാസ്ത്രം കുഞ്ഞമ്പു പഠിച്ചത് കുറ്റിക്കോലിൽ നീർകൊട്ടൻ അച്ചുവിൽനിന്നാണ്. അദ്ദേഹം ജീവിച്ചിരിപ്പില്ല. 'വെള്ളം കിട്ടുന്ന സ്ഥാനമാണ് ആദ്യം നിശ്ചയിക്കുക. അതിന് രണ്ടു വടക്കുനോക്കി യന്ത്രം വേണം. ഒന്ന് അടിയിലും മറ്റേത് മുകളിലും വയ്ക്കും. അടിയിൽ വച്ച യന്ത്രം മെല്ലെ കറങ്ങിയാൽ വെള്ളം കുറവാണെന്ന് കരുതാം. വേഗത്തിൽ കറങ്ങിയാൽ ധാരാളം വെള്ളമുണ്ടെന്ന് ഉറപ്പിക്കാം. പിന്നെ, പിക്കാസുമായി ഇറങ്ങും. വെള്ളം കിട്ടാതെ ഉപേക്ഷിച്ച കിണറാണെങ്കിൽ കല്ലുള്ള സ്ഥലം ഒഴിവാക്കി വശങ്ങളിൽ തുരക്കും. കുന്നിൻ ചെരുവിലാണെങ്കിൽ വെള്ളം കിട്ടുന്നത് വരെയും. 35 കോൽ മുതൽ 200 മീറ്റർ വരെ നീളമുള്ള തുരങ്കങ്ങൾ പണിതിട്ടുണ്ട്. ഒരാൾക്ക് നിന്നുതിരിയാൻ കഴിയുന്ന സ്ഥലമാണ് വ്യാസം. ഇരുന്ന് പോകാൻ പറ്റുന്ന തരത്തിലുമുണ്ട്.
തുരങ്കത്തിൽ വെളിച്ചം കിട്ടാൻ മൂന്ന് ബാറ്ററി ടോർച്ച് കത്തിച്ചു തലയിൽ കെട്ടും. വായുസഞ്ചാരത്തിനായി ഉള്ളിലേക്ക് ഫാനും കട്ട ബാറ്ററിയും ഇറക്കിവയ്ക്കും. മണ്ണിടിഞ്ഞും വായുകിട്ടാതെയും പലഘട്ടങ്ങളിൽ അപകടമുണ്ടായെങ്കിലും ദൈവം തുണച്ചു. ആയംപാറ മാരാൻകാവിൽ നാരായണൻ നായരുടെ പറമ്പിലാണ് ആദ്യ തുരങ്കമുണ്ടാക്കിയത്. അന്ന് പ്രായം 14 വയസ്. 45 കോൽ പിന്നിട്ടപ്പോൾ ഉറവ കണ്ടെത്തി. മുള പിളർന്ന് പാത്തി പോലെയാക്കി വെള്ളം പുറത്തെത്തിച്ചു. അടഞ്ഞുകിടന്ന നൂറുകണക്കിന് ജലശ്രോതസുകൾ പിന്നീട് കഞ്ഞമ്പുവിനു മുന്നിൽ തുറന്നു.
അഭിനന്ദിച്ചവരിൽ അബ്ദുൾ കലാമും
2015 മാർച്ചിൽ കർണ്ണാടകയിലെ ബിദർ ജില്ലയിലെ ഭരണസിരാകേന്ദ്രത്തിലേക്കും തൊട്ടടുത്ത കൃഷി ഭൂമിയിലേക്കും തുരങ്കം പണിത് വെള്ളമൊഴുക്കാൻ നിയോഗിക്കപ്പെട്ടതോടെ ദേശീയ
ശ്രദ്ധ നേടി. ജലസ്രോതസ് കണ്ടെത്താനുള്ള വൈഭവം തിരിച്ചറിഞ്ഞ മുൻ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം ബിദറിലെത്തി കുഞ്ഞമ്പുവിനെ പ്രശംസിച്ചു. 'ഈ പണി തീരുമ്പോൾ കുഞ്ഞമ്പുവിന് ദേശീയ അവാർഡ് നൽകണം' എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |