തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ ഡോ.കെ.എം.എബ്രഹാമിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. കിഫ്ബി സി.ഇ.ഒയായും അദ്ദേഹം തുടരും.
ജോലിഭാരം കൂടുമെന്നതിനാൽ എബ്രഹാമിനെ സഹായിക്കാൻ കിഫ്ബി അഡിഷണൽ സി.ഇ.ഒയായി തൊഴിൽ - നൈപുണ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജനെ നിയമിച്ചു.
ഒന്നാം പിണറായി സർക്കാരിൽ നളിനി നെറ്റോയെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. അവർ സ്വയം ഒഴിഞ്ഞപ്പോൾ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായിരുന്ന എം. ശിവശങ്കറിനെ സെക്രട്ടറിയാക്കി. പിന്നീട് പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ സ്വർണക്കടത്ത് കേസിൽ സസ്പെൻഷനിലാവുകയും അറസ്റ്റിലാവുകയുമുണ്ടായി.
ഡോ.കെ.എം.എബ്രഹാം 1982 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ചീഫ് സെക്രട്ടറിയായി വിരമിച്ചശേഷമാണ് കിഫ്ബി സി.ഇ.ഒ ആയത്. കേരള സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബി.ടെക്കും കാൺപൂർ ഐ.ഐ.ടിയിൽ നിന്ന് എം.ടെക്കും അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2008 മുതൽ 2011 വരെ സെബി അംഗമായിരുന്നു. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ എക്സിക്യുട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്തും കെ.എം. എബ്രഹാം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |