SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.29 AM IST

പെട്രോൾ വില കുറയ്ക്കാൻ കേന്ദ്രം സെസ് ഉപേക്ഷിക്കണം: മന്ത്രി ബാലഗോപാൽ

k-n-balagopal

ന്യൂഡൽഹി: പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ വില കുറയുമെന്ന് പ്രചരിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായും സെസുകൾ ചുമത്തുന്നതുകൊണ്ടാണ് വിലക്കയറ്റം ഉണ്ടാകുന്നതെന്നും സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. അഞ്ചു ശതമാനം മാത്രം ജി.എസ്.ടിയുള്ള ഗാർഹിക പാചകവാതകത്തിന്

അമിത വില കൊടുക്കേണ്ടി വരുന്നത് സെസുകൾ ചുമത്തുന്നതു കൊണ്ടാണെന്ന് ലഖ്നൗവിൽ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പങ്കെടുത്തശേഷം ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

സെസായി ഡീസലിന് 28 രൂപയും പെട്രോളിന് 26 രൂപയും കേന്ദ്രം പിരിക്കുന്നുണ്ട്. കാർഷിക സെസായി നാലുരൂപയും ചുമത്തുന്നുണ്ട്. ഇന്ധന വില കുറയാൻ ഈ സെസുകൾ ഒഴിവാക്കണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതായി ബാലഗോപാൽ പറഞ്ഞു. ജി.എസ്.ടി പരിധിയിലുള്ള പാചകവാതകത്തിന് അടുത്തകാലത്ത് 150 ശതമാനം വിലകൂടിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

പെടോൾ, ഡീസൽ എന്നിവ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവന്നാൽ സംസ്ഥാനത്തിന് കിട്ടുന്ന നികുതിയുടെ പകുതിയും കേന്ദ്രസർക്കാരിലേക്ക് പോകും.

ഒരു ലിറ്ററിന് താഴെയുള്ള വെളിച്ചെണ്ണ പായ്‌ക്കറ്റുകൾക്ക് 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്താനുള്ള നീക്കം കേരളം, ഗോവ, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ എതിർത്തെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നതിനുള്ള കാലാവധി നീട്ടണമെന്നും ആവശ്യമുയർന്നു. നിലവിൽ അടുത്ത ജൂലായ് വരെയാണ് നഷ്‌ടപരിഹാരം ലഭിക്കുക. സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ പിരിക്കുന്ന സെസ് അഞ്ചു വർഷത്തേക്ക് കൂടി തുടരുമെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി പറഞ്ഞു.

15-ാം ധനക്കമ്മഷൻ ശുപാർശ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വരുമാന വിഹിതം 1.92 ശതമാനമായി കുറച്ചതും 19,800 കോടി രൂപയുടെ പ്രത്യേക ഗ്രാന്റ് വരും വർഷങ്ങളിൽ നിർത്തലാക്കുന്നതും സംസ്ഥാനത്തിന്റെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 14-ാം ധനക്കമ്മിഷൻ ശുപാർശ പ്രകാരം 2.45 ശതമാനമായിരുന്നു വരുമാന വിഹിതം. ഇതുമൂലം 2020-21 വർഷത്തിൽ വരുമാനത്തിൽ 6,400 കോടി രൂപയുടെ കുറവുണ്ടായി. ജി.എസ്.ടി നഷ്ടപരിഹാരത്തിലെ 13,000 കോടി രൂപ നിർത്തലാവുകയും 12,000 കോടിയുടെ സഹായധനം ഇല്ലാതാവുകയും ചെയ്താൽ വരുമാനത്തിൽ 32,000 കോടി കുറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K N BALAGOPAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.