തിരുവനന്തപുരം: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ.റെയിലെന്ന സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിലും പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച വന്ദേഭാരത് സെമി ഹൈസ്പീഡ് റെയിലും കൂട്ടിയിടിക്കുമോയെന്ന് ആശങ്ക ഉയരുന്നു.
വന്ദേഭാരത് റെയിൽ രണ്ടു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്നാണ് മോദിയുടെ പ്രഖ്യാപനം. നിലവിലുള്ള ലൈനുകളിലൂടെയാണ് സർവീസ് നടത്തുകയെന്നതും ശ്രദ്ധേയമാണ്. അധിക ഭൂമി ഏറ്റെടുക്കലോ, കടമെടുപ്പോ ഇല്ലാതെ സെമി ഹൈസ്പീഡ് ട്രെയിനുകൾ ഓടിത്തുടങ്ങും. അന്തർ സംസ്ഥാന യാത്രകളും സാധ്യമാകും.
അതേ സമയം, അറുപതിനായിരം കോടിയിലേറെ ചെലവഴിച്ച് വമ്പൻ അടിസ്ഥാന സൗകര്യവികസനവും കുടിയൊഴിപ്പിക്കലും ഭൂമി ഏറ്റെടുക്കലുമൊക്കെയായി അഞ്ചു വർഷം കൊണ്ട് പൂർത്തിയാകുന്ന രീതിയിലാണ് കെ റെയിൽ. കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായശേഷം മറ്റ് നടപടികൾ ആലോചിക്കാമെന്ന നിലപാടിലാണ് റെയിൽവേ ബോർഡ്. ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. കെ.റെയിലിന് മൂന്ന് വർഷം മുമ്പ് വന്ദേഭാരത് സെമി ഹൈസ്പീഡ് റെയിൽ യാഥാർത്ഥ്യമായാൽ,കെ.റെയിലിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടാം.
കെ.റെയിൽ
532 കിലോമീറ്റർ നീളത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ പ്രത്യേകമായി രണ്ടു വരിപ്പാത 66405 കോടി രൂപയാണ് ചെലവ്. 1226,45 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. നിരവധി കുടുംബങ്ങളെ പുനരധിവസിപ്പിക്കണം.
വന്ദേഭാരത്
2022 മാർച്ചിൽ പുതിയ ട്രെയിനുകളുടെ പ്രോട്ടോടൈപ്പുകൾ തയ്യാറാകും. മണിക്കൂറിൽ 160 കിലോമീറ്ററാണ് ശരാശരി വേഗത. വിമാനങ്ങളുടേതിനു തുല്യമായ സൗകര്യങ്ങളുള്ള, ശീതീകരിച്ച കോച്ചുകൾ. യാത്രക്കാരുടെ സൗകര്യത്തിനായി മിനി പാൻട്രി. തനിയെ അടയുകയും തുറക്കുകയും ചെയ്യുന്ന വാതിലുകൾ, കാറ്റും പൊടിയും കടക്കാത്ത സീൽ ചെയ്ത ഇടനാഴികൾ, ബയോ വാക്വം ടോയ് ലെറ്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |