കൊച്ചി: കെ-റെയിലിനെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ആശങ്കകളെല്ലാം ശരിവയ്ക്കുന്നതാണ് ഡി.പി.ആറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
292 കിലോമീറ്ററല്ല, 328 കിലോമീറ്റർ ദൂരത്തിലാണ് എംബാങ്ക്മെന്റ്. പ്രളയ നിരപ്പിനേക്കാൾ ഒന്നു മുതൽ എട്ടു വരെ മീറ്റർ ഉയരത്തിലാണ് നിർമ്മാണം. റെയിലിന് ഇരുവശവും മുപ്പത് മീറ്ററിൽ നിർമ്മാണം അനുവദിക്കില്ല. വേലിയല്ല, 200 കിലോമീറ്ററോളം ഇരുവശവും മതിൽ കെട്ടും. സിൽവർ ലൈൻ കൊറിഡോർ തന്നെ വെള്ളം നിറഞ്ഞ് ഡാം പോലെയാകുമോയെന്ന സംശയവും ഡി.പി.ആറിലുണ്ട്. ഇതൊക്കെയാണ് പ്രതിപക്ഷവും പറഞ്ഞത്. ഒരു ദിവസം മുഴുവൻ മഴപെയ്താൽ വെള്ളപ്പൊക്കമുണ്ടാകുന്ന സംസ്ഥാനത്ത് ഇത് വലിയ ദുരന്തമുണ്ടാക്കും.
നിയമ വിരുദ്ധമായാണ് സർക്കാർ കെ-റെയിൽ എന്നു രേഖപ്പെടുത്തി കല്ലിട്ടത്. നിയമം ലംഘിച്ചത് സർക്കാരാണ്, കല്ല് പിഴുതെറിഞ്ഞവരല്ല.
പൈനാവ് കേസിൽ ഉൾപ്പെട്ടവർ നിരപരാധികളാണെങ്കിൽ സംരക്ഷിക്കുമെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷൻ പറഞ്ഞത്. ആദ്യം പൊലീസ് റിപ്പോർട്ട് വരട്ടെ. പുറത്തു നിന്നെത്തിയ ആറു പേർ നൂറു പേരെ ആക്രമിച്ചെന്നാണോ കേസെന്നും സതീശൻ ചോദിച്ചു.
മരണത്തിന്റെ വ്യാപാരികൾ
കൊച്ചി: രണ്ടാഴ്ചയ്ക്കുള്ളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകുമ്പോഴും പാർട്ടി സമ്മേളനങ്ങളും തിരുവാതിര കളിയുമായി സി.പി.എം മുന്നോട്ടു പോവുകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാനാണ് യൂണിവേഴ്സിറ്റി സമരം ഉൾപ്പെടെ എല്ലാ പരിപാടികളും യു.ഡി.എഫും കോൺഗ്രസും മാറ്റിയത്.
കൊവിഡ് തുടങ്ങിയ കാലത്ത് അതിർത്തിയിൽ കുടുങ്ങിയ സാധാരണക്കാർക്ക് കുടിവെള്ളവും ഭക്ഷണവും നൽകാൻ പോയ കോൺഗ്രസ് എം.പിമാരെയും എം.എൽ.എമാരെയും മരണത്തിന്റെ വ്യാപാരികൾ എന്നു വിളിച്ച് ആക്ഷേപിച്ചവർക്ക് ഇന്ന് എന്താണ് പറയാനുള്ളത്? ഇപ്പോൾ ആരാണ് മരണത്തിന്റെ വ്യാപാരികൾ?
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എം.എൽ.എയ്ക്ക് ഉൾപ്പെടെ കൊവിഡ് ബാധിച്ചിട്ടും സമ്മേളനം നിറുത്തിയില്ല. 50 പേരിലേറെ കൂടിയാൽ നടപടി എടുക്കുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവുള്ളപ്പോഴും 250 പേരുമായി ഇപ്പോഴും സമ്മേളനം നടത്തുകയാണ് സതീശൻ പറഞ്ഞു.
ഡി.പി.ആർ പുറത്തുവിട്ടത്
കണ്ണിൽ പൊടിയിടാൻ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ അശാസ്ത്രീയമായ ഡി.പി.ആർ പുറത്തുവിട്ട് സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സാമൂഹ്യാഘാത പഠനമോ പാരിസ്ഥിതിക ആഘാത പഠനമോ നടത്താതെ ഡി.പി.ആർ പുറത്തുവിടുന്നത് എന്തടിസ്ഥാനത്തിലാണ്. കേരളത്തിലെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാനുള്ള സി.പി.എമ്മിന്റെ തന്ത്രമാണ് പദ്ധതിയെന്ന് വ്യക്തമായി. ക്വാറി മാഫിയയെ സഹായിക്കലാണ് സർക്കാരിന്റെ ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മണലും കല്ലും കൊണ്ടുവരുമെന്ന് പറയുന്നത് വലിയ അഴിമതി ലക്ഷ്യമിട്ടാണ്. എത്ര കല്ലും മണ്ണും വേണം എന്ന് കൃത്യമായി പറയാൻ കഴിയാത്ത തട്ടിക്കൂട്ട് ഡി.പി.ആറാണ് ഇതെന്ന് പുറത്തുവിട്ടവർ തന്നെ സമ്മതിച്ചിരിക്കുകയാണ്. സിൽവർലൈൻ കേരളത്തെ വിഭജിക്കുമെന്ന ഇ. ശ്രീധരന്റെ മുന്നറിയിപ്പ് ശരിയാവുകയാണ്. രാജ്യത്തെ മഹാനഗരങ്ങളായ മുംബയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനിൽ വരെ 36,000 യാത്രക്കാരെ പ്രതീക്ഷിക്കുമ്പോൾ സിൽവർലൈനിൽ 80,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നത് എന്ത് അടിസ്ഥാനമാക്കിയാണെന്നും സുരേന്ദ്രൻ ചോദിച്ചു.
സിൽവർ ലൈൻ ഡി.പി.ആർ വൻ
ആപത്ത് : കെ. സുധാകരൻ എം.പി
തിരുവനന്തപുരം: അൻവർ സാദത്ത് എം.എൽ.എ അവകാശലംഘനത്തിന് മുഖ്യമന്ത്രിക്ക് നോട്ടീസ് നല്കിയതിനെ തുടർന്ന് പുറത്തുവിട്ട സിൽവർ ലൈൻ വിശദ പദ്ധതി രേഖ (ഡി.പി.ആർ) പ്രതീക്ഷിച്ചതിനെക്കാൾ പതിന്മടങ്ങ് അപകടകാരിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി.
അപകടം തിരിച്ചറിഞ്ഞാണ് സർക്കാർ ഡി.പി.ആർ രഹസ്യമായി സൂക്ഷിച്ചത്. പ്രതിരോധ, വ്യോമസേനാ മന്ത്രാലയങ്ങൾ, ക്ലാസിഫൈഡ് ഇൻഫർമേഷൻ തുടങ്ങിയ സാങ്കേതികത പറഞ്ഞ് നാട്ടുകാരെ പേടിപ്പിച്ച് അനായാസം പാതയുണ്ടാക്കാമെന്നാണ് സർക്കാർ കരുതിയത്. ഡി.പി.ആർ പുറത്തുവന്നതോടെ യു.ഡി.എഫും കോൺഗ്രസും സ്വീകരിച്ച നിലപാട് നൂറ് ശതമാനം ശരിയായിരുന്നെന്ന് ബോദ്ധ്യമായി. ഇത് പദ്ധതിക്കെതിരായ പ്രക്ഷോഭത്തിന് കരുത്ത് പകരും.
സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളെല്ലാം പരാജയമാണെന്ന് വരുത്താൻ ഡി.പി.ആർ ശ്രമിച്ചിട്ടുണ്ട്. 2020 ആഗസ്റ്റ് 18ന് ഡൽഹിയിൽ ചേർന്ന ഡിപ്പാർട്ട്മെന്റ് ഒഫ് എക്കണോമിക് അഫയേഴ്സ് യോഗത്തിലെ തീരുമാനം ഇതോടൊപ്പം കൂട്ടി വായിക്കണം. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് 5,900 കോടിയുടെ 12 പദ്ധതികളും നടപടിക്രമങ്ങളിലുള്ളത് 37,300 കോടിയുടെ 8 പദ്ധതികളുമാണ്. ഇതിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ പൂർത്തിയാക്കാനും മറ്റു പദ്ധതികൾ ഉപേക്ഷിച്ച് ആ ഫണ്ട് മറ്റു സംസ്ഥാനങ്ങൾക്ക് നല്കാനും തീരുമാനിച്ചു. സിൽവർ ലൈൻ പദ്ധതിക്ക് സഹായം ലഭ്യമാക്കാൻ കേരളത്തിന്റെ മറ്റ് പദ്ധതികളെ കുരുതി കഴിക്കുകയാണ് സർക്കാർ ചെയ്തത്.
കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കവും കാലാവസ്ഥാ പ്രത്യാഘാതങ്ങളും കണക്കിലെടുക്കാതെയുള്ള പദ്ധതി പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കുന്നതാണ്. എന്നാൽ, തിരുവനന്തപുരത്തെ ഒരു ഏജൻസി ദ്രുതഗതിയിൽ ശുഷ്കമായ പാരിസ്ഥിതികാഘാത പഠനം നടത്തി സർക്കാർ നിലപാടുകൾക്ക് വെള്ളപൂശുകയായിരുന്നു. ഇതൊരു അംഗീകൃത ഏജൻസിയല്ല.
പദ്ധതിച്ചെലവ് കുറച്ചു കാട്ടാൻ ഡി.പി.ആറിൽ ധാരാളം തിരിമറി കാട്ടിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കൂട്ടിയപ്പോൾ, നിർമ്മാണച്ചെലവ് കുത്തനെ കുറച്ചു കാട്ടി. നിലവിലുള്ള റോഡുകളോ, റെയിൽവെ ലൈനുകളോ മെച്ചപ്പെടുത്തരുത്, റോഡുകളിൽ ടോൾ തുടങ്ങിയ നിർദേശങ്ങളും സംസ്ഥാനത്തിന് ഹാനികരമാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |