തിരുവനന്തപുരം: കെ-റെയിൽ പദ്ധതി രഹസ്യമായി കൊണ്ടുവന്നതല്ലെന്നും, ഇത് നടപ്പാക്കിയേ തീരൂവെന്നും. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അടിയന്തിര പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സിൽവർലൈനിനെ ആത്മാർത്ഥമായി എതിർക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. രാഷ്ട്രീയലക്ഷ്യം മുൻനിർത്തിയുള്ള പ്രതിഷേധം മാത്രമാണ് നടക്കുന്നത്. ഇപ്പോൾ പ്രതിപക്ഷനിര തുറന്നു കാട്ടപ്പെട്ടിരിക്കുകയാണെന്നും .മുഖ്യമന്ത്രി പറഞ്ഞു.രണ്ടര മണിക്കൂർ നീണ്ട ചർച്ചയ്ക്കും മുഖ്യമന്ത്രിയുടെ മറുപടിക്കും ശേഷം പ്രമേയം സഭ തള്ളി. മറുപടി തൃപ്തികരമല്ലെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി.
മുൻ യു.ഡി.എഫ്.സർക്കാരും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി പ്രകടനപത്രികയിലും വാഗ്ദാനം ചെയ്തിരുന്നതാണ് സിൽവർലൈൻ പദ്ധതി.റെയിൽബോർഡ് ചെയർമാനുമായി ചർച്ച നടത്തിയാണ് സ്പെഷ്യൽ പർപ്പസ് വെഹിക്കിളുണ്ടാക്കിയത്.സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമാണിത്. .സംശയങ്ങൾ ആർക്കുണ്ടെങ്കിലും സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ്. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ സാമ്പത്തിക സ്ഥിതി നോക്കി ഒരു വികസനവും നടത്താനാവില്ല.കേന്ദ്രസർക്കാരും വിവിധ സംസ്ഥാനങ്ങളും വികസനപദ്ധതികൾ നടപ്പാക്കുന്നത് .വായ്പയെടുത്തിട്ടാണ്. സിൽവർലൈനിനായി സംസ്ഥാനം നേരിട്ട് വായ്പയെടുക്കുന്നില്ല. സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ വായ്പയെടുക്കുകയും സർക്കാർ ഗ്യാരന്റി നൽകുകയുമാണ്.കിഫ്ബിക്കും ഇതേ രീതിയാണ്.മാത്രമല്ല 40വർഷത്ത തിരിച്ചടവ് കാലാവധിയുണ്ട്. പലിശ 0.2ശതമാനം മുതൽ 1.5ശതമാനം മാത്രം. കടക്കെണിവിവാദം ഉയർത്തുന്നത് വികസനത്തെ തുരങ്കം വയ്ക്കാനാണ്.
സംസ്ഥാനത്തെ ക്വാറികളെല്ലാം ഉപയോഗിച്ചാൽ പശ്ചിമഘട്ടം തകരുമെന്നത് ബാലിശമായ വാദമാണ്.സംസ്ഥാനത്തെ ക്വാറികളൊന്നും പശ്ചിമഘട്ടത്തിലല്ല.കോൾ നെൽപാടങ്ങളിലൂടെ തൂണുകളിലും കടലുണ്ടി പക്ഷിസങ്കേതത്തിൽ നിലവിലെ റെയിൽപാതയോട് ചേർന്നും മാടായിപാറയിൽ തുരങ്കത്തിലൂടെയുമാണ് പാത കടന്നുപോകുന്നത്. വനഭൂമി ഇതിനാവശ്യമില്ല..രാജ്യത്ത് ഏഴ് അതിവേഗ റെയിൽപാത നിർമ്മിക്കുന്നുണ്ട്.അവിടൊന്നും കോൺഗ്രസ് പദ്ധതിയെ എതിർക്കുന്നില്ല. പദ്ധതി നടപ്പാക്കുന്നതിലൂടെ 2.8ലക്ഷം ഗ്രാം കാർബൽ എമിഷൻ ഒഴിവാക്കാനുമാകും. . നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ ശാസ്ത്രീയമാർഗ്ഗം തേടും. സംസ്ഥാനത്തെ വിഭജിച്ച് മതിലുകളും കെട്ടില്ല.നിലവിൽ കല്ലിടുന്നതിൽ ആർക്കും ആശങ്കവേണ്ട. കോടതി അനുമതിയോടെ സാമൂഹ്യആഘാതപഠനത്തിനാണിതെതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിൽവർ ലൈൻ വരേണ്യ
വർഗ്ഗത്തിന്:വി.ഡി.സതീശൻ
₹പദ്ധതിക്കായി ഡാറ്റാ തിരിമറിയും
കെ.എസ്.ആർ.ടി.സിയെ സ്വാഭാവിക മരണത്തിന് വിട്ടാണ് വരേണ്യവർഗത്തിനു വേണ്ടി സർക്കാർ സിൽവർലൈൻ നടപ്പാക്കുന്നതെന്നും, ഇതംഗീകരിച്ചു കിട്ടാൻ ഡാറ്റാ തിരിമറി നടത്തിയെന്നുംപ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ അടിയന്തിരപ്രമേയ ചർച്ചയിൽ ആരോപിച്ചു.
സിൽവർ ലൈൻ വിജയകരമാകണമെങ്കിൽ എൻ.എച്ച്.വീതി കൂട്ടരുതെന്നാണ് ഡി.പി.ആറിൽ പറയുന്നത്. അഥവാ കൂട്ടിയാൽ ടോൾ നിരക്ക് ഉയർത്തണം. തീവണ്ടികളിലെ യാത്രാനിരക്ക് ഉയർത്തിയില്ലെങ്കിലും സിൽവർ ലൈനിന് ആളെ കിട്ടില്ലെന്നും പറയുന്നുണ്ട്. മറ്റു പൊതുഗതാഗത സംവിധാനങ്ങളെ വിഴുങ്ങുന്ന രീതിയിലേക്കാണ് സിൽവർലൈൻ പോകുന്നത്.പദ്ധതി ലാഭകരമാണെന്നു വരുത്തിത്തീർക്കാൻ ഡാറ്റായിൽ തിരിമറി നടത്തി.പദ്ധതിയുടെ പ്രഥമിക,അന്തിമ സാധ്യതാപഠന റിപ്പോർട്ടുകളിലെയും ഡി.പി.ആറിലെയും കണക്കുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഡാറ്റ തിരിമറി നടത്തിയിട്ടുണ്ടെന്നാണ് പഠനം നടത്തിയ സിസ്ട്രയുടെ തലവൻ അലോക് കുമാർവർമ വെളിപ്പെടുത്തിയതും.
സിൽവർ ലൈനിനെ എതിർത്ത കവികളും എഴുത്തുകാരും അപമാനിക്കപ്പെടുന്ന കാലമാണിത്. നരേന്ദ്ര മോദി സ്റ്റൈലിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. പദ്ധതികളെ എതിർത്താൽ തീവ്രവാദികളും ദേശദ്രോഹികളുമാക്കും. ഇത് ഏകാധിപതികളുടെ പൊതു സ്വഭാവമാണ്. ഇവിടെ സംവാദങ്ങളാണ് വേണ്ടത്. എതിർപ്പുകളെയും ആശങ്കകളെയും ഉത്കണ്ഠകളെയും അഭിമുഖീകരിക്കണം. ജനവിധി എന്തും ചെയ്യാനുള്ള അധികാരമാണെന്ന് തെറ്റിദ്ധരിക്കരുത്. നിശബ്ദമാക്കിയും അടിച്ചമർത്തിയും മർദ്ദിച്ചുമല്ല പദ്ധതി നടപ്പാക്കേണ്ടത്. സിൽവർ ലൈനുമായി ബന്ധപ്പെട്ട സമരങ്ങളെ അടിച്ചമർത്താൻ നടക്കുന്ന മർദ്ദനങ്ങൾ ജനാധിപത്യവിരുദ്ധമാണ്. കേരളത്തെ ഒരു ബനാന റിപ്പബ്ലിക്കാക്കി മാറ്റാൻ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |