സാമൂഹ്യാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ല
കൊച്ചി: കെ - റെയിൽ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗികസാദ്ധ്യത പരിഗണിച്ചുമാത്രമേ അനുമതി നൽകൂവെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി. പദ്ധതിക്കുവേണ്ടി സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീ കൃഷ്‌ണൻ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് റെയിൽവേ ബോർഡിന്റെ വിശദീകരണം അസി. സോളിസിറ്റർ ജനറൽ സമർപ്പിച്ചത്.
സാമൂഹ്യാഘാത പഠനത്തിന് കേന്ദ്രസർക്കാരോ റെയിൽവേയോ അനുമതി നൽകിയിട്ടില്ല. പദ്ധതിക്കുവേണ്ടി സർവേക്കല്ലുകളോ അടയാളങ്ങളോ സ്ഥാപിക്കാൻ കേന്ദ്രസർക്കാരോ ഇന്ത്യൻ റെയിൽവേയോ ആവശ്യപ്പെട്ടിട്ടില്ല. നിക്ഷേപപൂർവ നടപടികൾക്കാണ് (പ്രീ ഇൻവെസ്റ്റ്‌മെന്റ് ആക്ടിവിറ്റീസ്) റെയിൽവേ മന്ത്രാലയം തത്ത്വത്തിൽ അനുമതി നൽകിയത്. നിക്ഷേപപൂർവ നടപടികളെന്നാൽ വിശദമായ പദ്ധതിരേഖ സമർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളാണ്. മാഹിക്കടുത്ത് റെയിൽവേലൈനിന് സമീപത്തുകൂടിയാണ് കെ - റെയിൽ കടന്നുപോകുന്നത്. അലൈൻമെന്റ് പ്ളാൻ, റെയിൽവേ ഭൂമിയുടെയും സ്വകാര്യഭൂമിയുടെയും വിവരങ്ങൾ, നിലവിലെ റെയിൽവേലൈൻ കുറുകേ കടന്നുപോകുന്ന മേഖലകൾ തുടങ്ങിയ സാങ്കേതിക വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതിക്ക് സാമ്പത്തികാനുമതി നൽകിയിട്ടില്ല. ഡി.പി.ആറിലെ വിശദീകരണങ്ങൾക്ക് വിവിധ ഘട്ടങ്ങളിലും തലങ്ങളിലുമായി സൂക്ഷ്‌മ പരിശോധന അനിവാര്യമാണ്. ഡി.പി.ആറിൽ വിശദവിവരങ്ങൾ ഇല്ലാത്തതിനാൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷമാണ് സാമ്പത്തികമായി ഗുണകരമാണോയെന്ന് പരിശോധിക്കുകയെന്നും വിശദീകരണത്തിൽ പറയുന്നു.
ഇന്നലെ ഹർജി പരിഗണനയ്ക്കുവന്നപ്പോൾ സർവേ ആൻഡ് ലാൻഡ് റെക്കാഡ്‌സ് ഡയറക്ടറുടെ സത്യവാങ്മൂലം നൽകാൻ സർക്കാർ കൂടുതൽ സമയം തേടി. കെ - റെയിൽ എന്നെഴുതിയ മഞ്ഞക്കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് മറികടക്കാൻ സർവേ ഡയറക്ടർ ഉത്തരവിറക്കിയതിൽ ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിനാണ് സമയം തേടിയത്. തുടർന്ന് ഹർജികൾ ജൂൺ ഒമ്പതിലേക്ക് മാറ്റി. മഞ്ഞനിറമുള്ള കല്ലുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കിയെന്നും പകരം ജിയോ ടാഗിംഗ് സമ്പ്രദായം മുഖേനയോ മറ്റു തരത്തിൽ അടയാളപ്പെടുത്തിയോ സർവേ നടത്തുമെന്നും വ്യക്തമാക്കി സർക്കാർ മേയ് 16ന് ഇറക്കിയ ഉത്തരവുസഹിതം കെ- റെയിൽ അധികൃതർ സത്യവാങ്മൂലം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |