■ഇ.എസ്. ബിജിമോളെ തോൽപ്പിച്ചത് 50ൽ 43 വോട്ടിന്
അടിമാലി: സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ മൃഗീയ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ. സലിംകുമാർ തിരഞ്ഞെടുക്കപ്പെട്ടു. മുൻ എം.എൽ.എ ഇ.എസ്. ബിജിമോളെ 36 വോട്ടുകൾക്കാണ് സലിംകുമാർ തോൽപ്പിച്ചത്. 50 അംഗ ജില്ലാ കമ്മിറ്റിയിൽ സലിംകുമാർ 43 വോട്ട് നേടിയപ്പോൾ, ബിജിമോൾക്ക് ഏഴ് വോട്ട് മാത്രമാണ് ലഭിച്ചത്.
തുടക്കം മുതലുള്ള ചർച്ചകളിൽ സെക്രട്ടറി സ്ഥാനത്തേക്ക് കെ. സലിംകുമാറിന്റെ പേരാണ് ജില്ലാ നേതൃത്വം പരിഗണിച്ചിരുന്നത്. ഈ സമയത്താണ് അപ്രതീക്ഷിതമായി സംസ്ഥാന സെന്റർ ബിജിമോളുടെ പേര് നിർദ്ദേശിച്ചത്. സമവായ നീക്കം പരാജയപ്പെട്ടതിനെ തുടർന്ന് രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. സമ്മേളനത്തിൽ 51 അംഗ ജില്ലാ കൗൺസിലിനെയും 27 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. കൗൺസിലിൽ പുതുതായി എത്തിയവരിൽ ഏറെയും വനിതകളും യുവാക്കളുമാണ്. തൊടുപുഴ ഉടുമ്പന്നൂർ സ്വദേശിയായ കെ. സലിംകുമാർ സി.പി.ഐ സംസ്ഥാന കൗൺസിലംഗവും ജില്ലാ എക്‌സിക്യുട്ടീവംഗവും, എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗവുമാണ് . ഉടുമ്പന്നൂർ കണിയാംപറമ്പിൽ പരേതരായ തങ്കപ്പൻ- സരോജനി ദമ്പതികളുടെ മകനാണ്. സി. പി. ഐ മുൻ ജില്ലാ സെക്രട്ടറി പരേതനായ വഴിത്തല ഭാസ്‌കരന്റെ മകൾ സിന്ധുവാണ് ഭാര്യ. സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരി ലക്ഷ്മി പ്രിയ മകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |