തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷ പദവിയൊഴിയാൻ സന്നദ്ധതയറിയിച്ച് രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു.
എന്റെ പേരിൽ വന്ന കത്തിലെ കാര്യങ്ങൾ മാദ്ധ്യമങ്ങളുടെ ഭാവനാസൃഷ്ടിയാണ്. കത്ത് ഏത് കേന്ദ്രത്തിൽ നിന്നാണ് വന്നതെന്ന് അന്വേഷിക്കും.
അവാസ്തവമായ കാര്യങ്ങളാണ് മാദ്ധ്യമങ്ങളിലൂടെ കുറച്ച് ദിവസങ്ങളായി എനിക്കെതിരെ പുറത്ത് വരുന്നത്. വാർത്ത നൽകിയതിന് പിന്നിൽ എന്നെ ഒറ്റതിരിഞ്ഞാക്രമിക്കുകയെന്ന ഗൂഢലക്ഷ്യമുള്ളതായി സംശയിക്കുന്നു.
ഒരു മണിക്കൂറിലേറെ ദൈർഘ്യമുള്ള എന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗം സമയവും വിനിയോഗിച്ചത് മതേതരത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറയാനായിരുന്നു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് പ്രവർത്തകരെ സന്നദ്ധരാക്കുകയായിരുന്നു ഉദ്ദേശ്യം. പ്രസംഗത്തിന്റെ ഉദ്ദേശ്യശുദ്ധിയെ വക്രീകരിച്ച്, ചില വാക്യങ്ങൾ അടർത്തിയെടുത്ത് വിവാദം സൃഷ്ടിക്കുകയായിരുന്നു. അതിന്റെ തുടർച്ചയാണ് കത്തും.
ഫാസിസ്റ്റ് ശക്തികളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള വലിയ ഉദ്യമമേറ്റെടുത്ത് ഭാരത് ജോഡോ യാത്രയുമായി പോകുന്ന രാഹുൽ ഗന്ധിക്ക് ആലോസരമുണ്ടാക്കുന്ന വിധം കത്തെഴുതാനുള്ള മൗഢ്യം എനിക്കില്ല. കത്തെഴുതേണ്ടതുണ്ടെങ്കിൽ അത് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെക്കാണെന്ന സംഘടനാബോധമുണ്ട്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും തകർച്ചയാഗ്രഹിക്കുന്നവരാണ് ഇത്തരമൊരു വാർത്തയുടെ ബുദ്ധികേന്ദ്രം. പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുപ്പ് നടത്തുകയെന്ന ലക്ഷ്യവും വാർത്തയ്ക്ക് പിന്നിലുണ്ട്. കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത പ്രവർത്തകർ കാണിക്കണമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |