തിരുവനന്തപുരം: രാജ്യത്തെ കൊള്ളയടിക്കുന്ന ഫാസിസ്റ്റ് സർക്കാരാണ് മോദിയുടെ നേതൃത്വത്തിൽ കേന്ദ്രം ഭരിക്കുന്നതെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. ഇന്ധനവില വർദ്ധനവിനെതിരെ യു.ഡി.എഫ് എം.പിമാർ രാജ്ഭവന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിച്ച് വൻ നികുതി വിഹിതം പറ്റി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ജനങ്ങളെ ദ്രോഹിക്കുകയാണ്. യു.പി.എ ഭരണകാലത്ത് ക്രൂഡോയിൽ വില 132 ഡോളർ ആയിരുന്നപ്പോൾ രാജ്യത്ത് ഇന്ധനവില 50 രൂപയായിരുന്നു. ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയിൽ 72 ഡോളർ മാത്രമുള്ളപ്പോൾ ഇന്ധനവില നൂറുരൂപ കടന്നു. ഇന്ധനവില വർദ്ധന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും വാക്സിനും വേണ്ടിയാണെന്ന പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന ശുദ്ധ നുണയാണ്.
ജനങ്ങളോട് ഒരു പ്രതിബദ്ധതയും കേരളത്തിന്റെ മുഖ്യമന്ത്രിക്കും സർക്കാരിനുമില്ല. ജനാധിപത്യത്തിൽ പ്രതിപക്ഷ ധർമ്മമാണ് രാജ്ഭവന് മുന്നിലെ സമരത്തിൽ പ്രതിഫലിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, ആന്റോആന്റണി, ബെന്നി ബെഹന്നാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ്, ഡീൻകുര്യാക്കോസ്, രമ്യാഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുൾ സമദ് സമദ്ദാനി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് എം.പിമാർ രാജ്ഭവനിലെത്തി ജനങ്ങളുടെ പ്രതിഷേധം ഗവർണറെ ധരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |