കൊച്ചി: പാലാ ബിഷപ്പ് ഉന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ വിമുഖത കാട്ടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ജിഹാദ് എന്ന വാക്ക് ഇന്നലെ ഉണ്ടായതല്ല. എത്രയോ കാലമായി കേരളത്തിൽ ഉയരുന്ന ഈ കാര്യത്തിൽ രണ്ടുപക്ഷത്തും ആളുകളുണ്ട്. യാഥാർത്ഥ്യമെന്തെന്ന് അന്വേഷിച്ച് തെറ്റും ശരിയും ജനങ്ങളെ അറിയിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. അല്ലെങ്കിൽ അവസരം കാത്തിരിക്കുന്നവർ മുതലെടുപ്പിനിറങ്ങും. ബി.ജെ.പി ബിഷപ്പ് ഹൗസിന് സംരക്ഷകരായിവന്നത് അതുകൊണ്ടാണ്. സി.പി.എം നിലപാട് പതിവുപോലെ അവസരവാദപരമാണ്. മുഖ്യമന്ത്രി വെറുതേ വാചകമടിച്ചതുകാെണ്ട് ഒരു കാര്യവുമില്ല. പ്രവൃത്തിയിലൂടെയാണ് തെളിയിക്കേണ്ടത്. ബിഷപ്പിന്റെ വാക്കുകൾ ശ്രദ്ധയോടെയാണ് കെ.പി.സി.സി കേൾക്കുന്നത്. പ്രശ്നപരിഹാര ചർച്ചകളുമായി കോൺഗ്രസ് മുന്നോട്ടുപോകും. മതനേതാക്കളെ വീണ്ടും കാണുന്നുണ്ടെന്നും എറണാകുളം പ്രസ് ക്ളബിന്റെ മീറ്റ് ദ പ്രസിൽ സുധാകരൻ പറഞ്ഞു.
• കോൺഗ്രസിലേക്ക് വരുന്നവരുടെ
റാലി നടത്തിക്കാണിക്കാം
ജനപിന്തുണയില്ലാത്തവരാണ് കോൺഗ്രസ് വിട്ടുപോകുന്നത്. അതുകൊണ്ട് പാർട്ടിക്ക് ഒരു ദോഷവുമില്ല. ഒരുമാസം കഴിഞ്ഞാൽ കോൺഗ്രസിലേക്ക് വരുന്നവരുടെ റാലി നടത്തിക്കാണിക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കെതിരെ പ്രവർത്തിച്ച നേതാക്കൾ ആരായാലും അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. സംസ്ഥാനത്ത് 44 ശതമാനം കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ പ്രവർത്തനരഹിതമാണ്. 2024ലെ തിരഞ്ഞെടുപ്പിൽ ബൂത്തുകമ്മിറ്റിയില്ലാത്ത ഒരിടവും കേരളത്തിലുണ്ടാകില്ല. പാർട്ടി പുന:സംഘടന പഴയതുപോലെ എളുപ്പമല്ല. ഇനി താഴേത്തട്ടിൽ ചർച്ച നടത്തേണ്ടതുണ്ട്.
• മോദി പിണറായിയുടെ കൺകണ്ട ദൈവം
പ്രധാനമന്ത്രി നരേന്ദ്രമോദി പിണറായി വിജയന്റെ കൺകണ്ട ദൈവമാണ്. അതുകൊണ്ടാണ് ജന്മദിനത്തിൽ മോദിക്ക് ദീർഘായുസ് നേരുന്നത്. ലാവ്ലിൻ കേസും സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ കേസുകളും എവിടെപ്പോയെന്ന് അന്വേഷിച്ചാൽ ഇരുവരും തമ്മിലുള്ളബന്ധം വ്യക്തമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |