വലിയ കൊഴിഞ്ഞുപോക്ക് 15 വർഷത്തിനിടെ
കോഴിക്കോട്: ഈഴവ, നായർ സമുദായത്തിലുള്ളവർ കോൺഗ്രസിൽ നിന്ന് അകന്നത് പലയിടത്തും പാർട്ടി ശുഷ്കമാവാൻ ഇടയാക്കിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കഴിഞ്ഞ 15 വർഷത്തിനിടെ വലിയ കൊഴിഞ്ഞുപോക്കാണ് കോൺഗ്രസിൽ ഉണ്ടായത്. സി.പി.എമ്മിലേക്കും ബി.ജെ.പിയിലേക്കുമാണ് ആളുകൾ പോകുന്നത്. മുഴുവൻ സീറ്റും കോൺഗ്രസ് നേടിവന്ന തിരുവനന്തപുരത്ത് ഇപ്പോൾ ഒരു സീറ്റ് മാത്രമാണുള്ളത്. കോർപ്പറേഷൻ ഭരണവുമില്ല. കോൺഗ്രസുമായി ചേർന്നുനിന്നവർ മാറി ചിന്തിക്കുന്ന സാഹചര്യമുണ്ടായതാണ് പ്രശ്നം. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച യുവ കേഡർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.
സംസ്ഥാനത്ത് പാർട്ടി മൂന്നു സർവേകൾ നടത്തി. നാലാമത്തേത് പുരോഗമിക്കുകയാണ്. പാർട്ടിയെ ദുർബലപ്പെടുത്തുന്നത് ഇതിനുള്ളിൽ തന്നെയുള്ളവരാണ്. എ.കെ. ആന്റണിക്കെതിരെപോലും എഴുതിവിടുന്നു. 46 ശതമാനം സ്ഥലങ്ങളിൽ ബൂത്ത് കമ്മിറ്റികളില്ല. എന്നിട്ടും വോട്ട് ശതമാനത്തിൽ സി.പി.എമ്മിന് ഏറെ പിന്നിലായില്ലെന്നത് കോൺഗ്രസിന് ജനങ്ങളുടെ മനസിൽ ഇടമുള്ളതുകൊണ്ടാണ്. കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ ഡി.വൈ.എഫ്.ഐ ഇടപെട്ടതുപോലെ യൂത്ത് കോൺഗ്രസിന് നീങ്ങാനായില്ല. സർക്കാർ കിറ്റുകൾ പോലും പിണറായി വിജയൻ സ്വന്തം കൈയിൽ നിന്നു നൽകുന്നതാണെന്ന തരത്തിൽ അവതരിപ്പിക്കാൻ അവർക്കായി. വൈകിട്ട് നിത്യവുമുള്ള വാർത്താസമ്മേളനം പിണറായിക്ക് സ്ത്രീകൾക്കിടയിൽ സ്വീകാര്യത നേടിക്കൊടുത്തു.
പട്ടിണി കിടക്കുന്നവരെ സഹായിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. ഡി.വൈ.എഫ്.ഐയും യുവമോർച്ചയും ആശുപത്രികളിൽ കഴിയുന്നവർക്ക് പൊതിച്ചോറും മരുന്നും എത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസിന് അത്തരം പ്രവർത്തനം വ്യാപിപ്പിക്കാനായില്ല.
കോൺഗ്രസിന് ശൈലീമാറ്റം അനിവാര്യമാണ്. സംഘടനാ സംവിധാനം പഠിപ്പിക്കാൻ യൂത്ത് കോൺഗ്രസ് വഴി ആയിരം കേഡർമാരെ തിരഞ്ഞെടുക്കുമെന്ന് സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ നിന്നായി 304 പേർ സംഗമത്തിൽ പങ്കെടുത്തു.
ഗ്രൂപ്പുകളുടെ ഐക്യത്തെ
ഭയക്കുന്നില്ല: സുധാകരൻ
കോഴിക്കോട്: സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് ആ സമയത്ത് തീരുമാനിക്കേണ്ട കാര്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ഗ്രൂപ്പുകളുടെ ഐക്യത്തെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് ഡി.സി.സി യിൽ മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സുധാകരൻ.
പല വിഷയങ്ങളെയും ആശ്രയിച്ചാണ് മത്സരം. അത് ആവശ്യമായി വരുമോ എന്നത് അപ്പോൾ ആലോചിക്കേണ്ട കാര്യമാണ്.
ഗ്രൂപ്പുകൾ ഇല്ലാതാകണമെന്നാണ് ആഗ്രഹം. നേതാക്കന്മാർ ഐക്യത്തോടെ ഒരു ടീമായി നീങ്ങുകയാണ് വേണ്ടത്.
സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് 92-ൽ ഞാൻ ഡി.സി.സി പ്രസിഡന്റായത്. തിരഞ്ഞെടുപ്പ് ഏതു പാർട്ടിയ്ക്കും നല്ലതാണ്. പ്രത്യേകിച്ച് കോൺഗ്രിസിന്. പുതിയ നാമ്പുകളെയും ചൈതന്യമുള്ള വ്യക്തികളെയും കണ്ടെത്താൻ സാധിക്കും. സമവായ സാദ്ധ്യതകളെല്ലാം ആ സമയത്തേ ആലോചിക്കേണ്ടതുള്ളൂ.
സംഘടനാ രംഗത്ത് പിന്തുണ കിട്ടാത്ത പ്രശ്നമൊന്നുമില്ല. പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവർത്തനത്തിന് ആരും തടസവുമായി വന്നിട്ടില്ല. വി.എം.സുധീരൻ ഇപ്പോൾ സജീവമല്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
യൂത്ത് കോൺഗ്രസുകാരെ കെ.പി.സി.സി ഭാരവാഹിത്വം ഏല്പിക്കാനാവില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |