പാലക്കാട്: അടിസ്ഥാന വർഗത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന സഹകരണ മേഖലയെ തച്ചുതകർക്കുന്ന നയങ്ങളാണ് കേന്ദ്ര - കേരള സർക്കാരുകൾ പിന്തുടരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം ജൈനിമേട് എൻ.എൻ.എസ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയുടെ അവിഭാജ്യ ഘടകമായ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ പ്രവർത്തനത്തെ ചോദ്യംചെയ്യാൻ സാധിക്കുന്ന ഒരു സംഘടനയും ഈ മേഖലയിൽ നിലവിലില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇന്ദിരാഗാന്ധിയും ബാങ്കിംഗ് രംഗത്ത് നടപ്പാക്കിയ വിപ്ലവകരമായ പുരോഗതിയെ തകർത്തതുവഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയാണ് ഇവർ തരിപ്പണമാക്കിയതെന്നും സുധാകരൻ പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.ശ്രീകണ്ഠൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. മുൻ എം.എൽ.എയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ ടി.യു.രാധാകൃഷ്ണൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എ.തുളസി, സി.ചന്ദ്രൻ, കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു, വി.എസ്.വിജയ രാഘവൻ, സുമേഷ് അച്യുതൻ, വി.രാമചന്ദ്രൻ, സി.ബാലൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി സ്വാഗതവും ജില്ലാ പ്രസിഡന്റ് സി. രമേഷ് കുമാർ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം മുൻ മന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യാത്രഅയപ്പ് സമ്മേളനം ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികൾ: ജോഷ്വാ മാത്യു (പ്രസിഡന്റ്), അശോകൻ കുറുങ്ങപ്പള്ളി (ജനറൽ സെക്രട്ടറി), പി.കെ.വിനയകുമാർ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |