തൃശൂർ: കല്ല് പിഴുതെറിയാനെത്തുന്നവരുടെ പല്ല് സൂക്ഷിക്കണമെന്ന എം.വി. ജയരാജന്റെ വീരവാദത്തിന് കണ്ണൂരിലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മറുപടി നൽകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. ഇത് രാജഭരണമല്ല. ജനപ്രതിനിധികളുമായി ചർച്ച ചെയ്യാതെയും ഡി.പി.ആർ പ്രസിദ്ധപ്പെടുത്താതെയുമാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പിണറായിയുടെ ലക്ഷ്യം കമ്മിഷനാണ്. അതു വാങ്ങുന്നതിൽ ഡോക്ടറേറ്റ് വാങ്ങിയയാളാണ് അദ്ദേഹം. ഇനിയും ജനങ്ങളെ കൊള്ളയടിക്കാമെന്ന് വ്യാമോഹിക്കേണ്ട. അവസാന ശ്വാസംവരെ പദ്ധതിക്കെതിരെ പോരാടും.
കണ്ണൂർ വി.സിയെ നിയമിച്ചശേഷം സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് പറഞ്ഞത് ഗവർണറുടെ ഉത്തരവാദിത്വ ലംഘനമാണ്. രാഷ്ട്രപതിക്ക് ഡി. ലിറ്റ് നൽകണമെങ്കിൽ ഗവർണർ രേഖാമൂലം നിർദ്ദേശം നൽകണമായിരുന്നു. വാക്കാൽ ഉത്തരവ് നൽകിയത് ശരിയല്ല. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഗവർണർക്ക് കത്തെഴുതാൻ വി.സിക്ക് എന്താണ് അവകാശം?. നട്ടെല്ലുണ്ടെങ്കിൽ ഗവർണർ വി.സിയെ പുറത്താക്കണമെന്നും സുധാകരൻ പറഞ്ഞു.
കെ - റെയിൽ അനുവദിക്കില്ല:
കെ. സുധാകരൻ
കൊച്ചി: കേരളത്തിലെ കോൺഗ്രസുകാർക്ക് ജീവനും രക്തവും ഉള്ളിടത്തോളം കാലം കെ- റെയിൽ പദ്ധതി അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.
കെ- റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്താനും സമരപരിപാടികൾ ആസൂത്രണം ചെയ്യാനുമായി ചേർന്ന നാല് ജില്ലകളിലെ ഭാരവാഹി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബലമായി സർവേ കല്ലിട്ടും വീടുകൾ പിടിച്ചടക്കിയും പദ്ധതി നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെയും ഭരണകൂടത്തിന്റെയും നീക്കത്തെ തോൽപ്പിക്കാൻ ഏതറ്റംവരെയും പോകും.
ജനവിരുദ്ധ പദ്ധതിക്കെതിരെ ദേശീയതലത്തിൽ പരിസ്ഥിതി പ്രവർത്തകരെയും സാമൂഹിക പ്രവർത്തകരെയും ഉൾപ്പെടെ ബോധവത്കരിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, റോജി എം. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
കെ.റെയിൽ: സാമ്പത്തിക ബാദ്ധ്യത
ആര് വഹിക്കും? കെ. സുധാകരൻ
തൃശൂർ: കെ റെയിൽ വരുത്തുന്ന സാമ്പത്തിക ബാദ്ധ്യത ആര് വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടു. കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ 45-ാം സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ പറ്റില്ല. നാടിനും ജനത്തിനും ആവശ്യമുള്ളതായിരിക്കണം വികസനം. അത് സമൂഹം നിശ്ചയിക്കുന്നതുമാകണം. താൻ പറയുന്നതാണ് ശരി എന്ന മട്ടിൽ ഒരു ജനാധിപത്യ സംവിധാനത്തിൽ മുഖ്യമന്ത്രിക്ക് മുന്നോട്ടുപോകാനാവില്ല. ആക്രിക്കച്ചവടമാണ് കെ. റെയിലിന്റെ പേരിൽ നടക്കുന്നത്. നാടിന്റെ വികസനം സർക്കാർ ഏൽപ്പിച്ചിരിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരെയാണെന്നും അത് കൃത്യതയോടെ നിർവഹിക്കണമെന്നും സുധാകരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. രമ്യ ഹരിദാസ് എം.പി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്സൺ, കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ എന്നിവർ സംസാരിച്ചു.
'കേന്ദ്രവും സംസ്ഥാനവും
തമ്മിൽ ധാരണ"
കൊച്ചി: കെ-റെയിൽ പദ്ധതിയെ എതിർക്കുന്ന നിലപാടിൽനിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും നിയമപോരാട്ടം ശക്തിപ്പെടുത്തുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കമ്മിഷൻ മാത്രം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി ഈ പദ്ധതിക്കുവേണ്ടി വാദിക്കുന്നത്. മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവേയുടെ വക്കീൽ കോടതിയിൽ ശുദ്ധ അസംബന്ധമാണ് പറഞ്ഞത്. ബി.ജെ.പിയുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമായാണ് റെയിൽവേയുടെ വക്കീൽ കോടതിയിൽ വിജ്ഞാപനത്തിന് അനുകൂലമായത്. ലാവ്ലിൻ കാലം മുതൽ ബി.ജെ.പി- സി.പി.എം ഒത്തുതീർപ്പ് രാഷ്ട്രീയം നിലവിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഒരു പഠനവും നടക്കാത്ത, ഒരനുമതിയുമില്ലാത്ത പദ്ധതി കേരളത്തെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണ്.
കവളപ്പാറയിലും വല്ലാർപ്പാടത്തുമൊന്നും പുനരധിവാസം നടപ്പാക്കാൻ സാധിക്കാത്തവരാണ് വൻ വാഗ്ദാനങ്ങൾ കെ-റെയിലിൽ നൽകുന്നത്. ഓഫറുകൾക്കുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്ന് കൂടി മുഖ്യമന്ത്രി പറയണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |