കണ്ണൂർ: സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്ന കാലത്ത് കെ.എസ്.യുവിലായിരുന്ന താൻ ആർ.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സി.എം.പി- സി.പി. ജോൺ വിഭാഗം സംഘടിപ്പിച്ച എം.വി. രാഘവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്താണ് സുധാകരന്റെ വിവാദ പരാമർശം.
എടക്കാട്, തോട്ടട, കീഴുന്ന പ്രദേശങ്ങളിൽ ആർ.എസ്.എസ് ശാഖ ആരംഭിക്കാനും സംരക്ഷിക്കാനുമാണ് സഹായം നൽകിയത്.ഏത് പാർട്ടിക്കും ഇന്ത്യയിൽ പ്രവർത്തിക്കാൻ അവകാശമുണ്ട്. അവർ ശാഖ തുടങ്ങാൻ ശ്രമിച്ചപ്പോൾ സി.പി. എമ്മിന്റെ എതിർപ്പുണ്ടായി. അപ്പോഴാണ് ജനാധിപത്യം സംരക്ഷിക്കാൻ സഹായം നൽകിയത്.
സി.പി.എം ആക്രമിച്ചപ്പോൾ എം.വി.രാഘവനെയും താൻ സംരക്ഷിച്ചിട്ടുണ്ട്. ജനാധിപത്യ നിഷേധത്തിന്റെ രക്തസാക്ഷികൾക്കൊപ്പമാണ് താൻ.ഇക്കാര്യത്തിൽ പിന്നീട് വിശദീകരണം തേടിയ മാദ്ധ്യമപ്രവർത്തകരോടും അദ്ദേഹം ഇതാവർത്തിച്ചു. 'എന്റെ ഉദ്ദേശ്യ ശുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്. ജനാധിപത്യ അവകാശത്തിന് വേണ്ടിയുള്ള നിലപാടാണത്. അത് വളച്ചൊടിക്കുന്ന നിങ്ങളാണ് കുറ്റവാളികൾ ',സുധാകരൻ പറഞ്ഞു.തനിക്ക് ബി.ജെ.പിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നാണ് ഇപ്പോഴും പറയാനുള്ളത്. പോകണോ, വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയും, രാഷ്ട്രീയ ബോധവും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഏതായാലും അതിന്റെ ആവശ്യമില്ലെന്നും കോൺഗ്രസുകാരനായി തുടരുമെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചാൻസലർ: ഗവർണറുടെ
മാറ്റം അംഗീകരിക്കില്ല
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് നേരത്തേ സുധാകരൻ പറഞ്ഞു. സർവകലാശാലകളിൽ രാഷ്ട്രീയ നിയമനം നടത്താനാണ് പുതിയ ഓർഡിനൻസ്. ബില്ല് സഭയിൽ വരുമ്പോൾ എതിർക്കും.വിഷയം ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ഉടൻ വിളിക്കും. പല സംസ്ഥാനങ്ങളിൽ പല തീരുമാനമുണ്ടാവും.ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നത് ഗവർണർ നിറുത്തണം. സർക്കാരും ഗവർണറും മിതത്വം പാലിക്കണം. തിരുവനന്തപുരം മേയർ ആര്യ രാജി വയ്ക്കേണ്ടെന്ന് പറഞ്ഞിട്ടില്ല. തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു. വൻ അഴിമതി നടത്തിയ മേയർ രാജി വയ്ക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |