കണ്ണൂർ : സി.കെ. ജാനുവിന് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖ കൃത്രിമമാണെങ്കിൽ തെളിയിക്കാൻ വെല്ലുവിളിച്ച് പ്രസീത അഴീക്കോട്. ജാനുവിന്റെ പാർട്ടിയായ ജെ.ആർ.പിയുടെ സംസ്ഥാന ട്രഷററായ പ്രസീതയാണ് പണം കൈമാറ്റവുമായി ബന്ധപ്പെട്ട് സുരേന്ദ്രനുമായി സംസാരിച്ചതിന്റെ ശബ്‌ദരേഖ ബുധനാഴ്ച പുറത്തുവിട്ടത്.
മാർച്ച് ഏഴിന് കെ. സുരേന്ദ്രൻ നേരിട്ട് വന്ന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് കാശ് കൈമാറിയത്. കാശ് കിട്ടിയെന്നാണ് സി.കെ. ജാനുവും പറഞ്ഞത്. അന്ന് രാവിലെയും വൈകിട്ടും ജാനുതാമസിക്കുന്ന ഹോട്ടലിൽ സുരേന്ദ്രനെത്തി. വയനാട്ടിൽ സി.കെ. ജാനു നടത്തിയ ഇടപാടുകൾ പരിശോധിച്ചാൽ കാശ് ചെലവഴിച്ച കാര്യം ബോധ്യപ്പെടും. പണം കൈമാറുന്നതിന് മുൻപും കെ. സുരേന്ദ്രൻ ആശയവിനിമയം നടത്തിയിരുന്നു - പ്രസീത ആരോപിച്ചു.
തന്റേതെന്ന് പ്രചരിക്കുന്ന സന്ദേശത്തിൽ കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ടെന്നും ഒരു ഓഡിയോ റെക്കാഡ് ചെയ്ത് അതിൽ ആവശ്യമില്ലാത്തത് കട്ട് ചെയ്യാനും കൂട്ടിച്ചേർക്കാനും ബുദ്ധിമുട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. ഒരു രൂപ പോലും ജാനുവിന് നൽകിയിട്ടില്ലെന്നും പറഞ്ഞു. തുടർന്നാണ് കൃത്രിമം തെളിയിക്കാൻ പ്രസീത വെല്ലുവിളിച്ചത്. ശാസ്ത്രീയ പരിശോധനയിലൂടെ സത്യം കണ്ടെത്തണം. സി.കെ. ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കെ. സുരേന്ദ്രനും കേസ് കൊടുക്കണം. ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും പ്രസീത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |