കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന കെ. സുന്ദരയെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് ജുഡിഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ (രണ്ട്) നിർദ്ദേശ പ്രകാരമാണ് 171 ബി (പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കൽ) വകുപ്പ് ചുമത്തി കേസെടുത്തത്.
മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.വി. രമേശൻ കെ. സുരേന്ദ്രനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ജെ.എഫ്.സി.എം കോടതിയിൽ ഹർജി നൽകിയിരുന്നു. പരാതിയിൽ രമേശൻ ഇന്നലെ രാവിലെ കോടതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകിയതോടെ കേസെടുത്ത് അന്വേഷണം നടത്തുന്നതിന് പൊലീസിന് അനുമതി നൽകുകയായിരുന്നു. ബദിയടുക്ക ഇൻസ്‌പെക്ടർ സലിമാണ് അന്വേഷണം നടത്തുന്നത്.
സുന്ദരയ്‌ക്ക് പണം നൽകിയ കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് ചോദ്യംചെയ്ത സുനിൽ നായിക്ക്, പ്രാദേശിക ബി.ജെ.പി പ്രവർത്തകർ എന്നിവരെക്കൂടി ചേർത്ത് തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ പാർപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ കൂടി ചേർക്കുമെന്നും പൊലീസ് പറഞ്ഞു.
തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിന് എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന കെ. സുരേന്ദ്രന്റെ അടുപ്പക്കാരായ ബി.ജെ.പി പ്രവർത്തകർ മുഖേന രണ്ടു ലക്ഷം രൂപയും സ്മാർട്ട് ഫോണും വീട്ടിൽ എത്തിച്ചു നൽകിയെന്ന് സുന്ദര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.വി. രമേശൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതിയായതിനാൽ തുടർനടപടിക്ക് കോടതിയുടെ അനുമതി വേണമെന്നതിനാലാണ് ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |