തിരുവനന്തപുരം: നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷമാണ് പൂർണ സ്വാതന്ത്ര്യം സി.പി.എം തിരിച്ചറിഞ്ഞതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയതിന് പ്രവർത്തകനെ കൊന്ന ചരിത്രമാണ് സി.പി.എമ്മിനുള്ളത്. തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കാര്യാലയത്തിൽ ദേശീയ പതാക ഉയർത്തിയതിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യദിനത്തിൽ കരിദിനം ആചരിക്കുകയും ഇലക്‌ട്രിക് പോസ്റ്റുകളിൽ കരിങ്കൊടി ഉയർത്തുകയും ചെയ്‌ത ചരിത്രം സി.പി.എമ്മിനുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി നേതാക്കളായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, വി.ടി.രമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സി.പി.എം ഇനി
വന്ദേമാതരം ചൊല്ലും
തിരുവനന്തപുരം: സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞവർ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ആഹ്ലാദകരമാണെന്നും അഞ്ചു വർഷം കഴിഞ്ഞാൽ സി.പി.എം വന്ദേമാതരം ചൊല്ലാൻ തുടങ്ങുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. യുവമോർച്ചയുടെ മാരത്തോൺ യുവ സങ്കൽപ്പയാത്ര കവടിയാർ, വിവേകാനന്ദ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ്കാ സാത് സബ്കാ വികാസ് എന്ന നയം മോദി സർക്കാർ വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. മോദിയുടെ കീഴിൽ ഒറ്റക്കെട്ടായി രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണ്. അഴിമതി രഹിതവും സുതാര്യവുമായ ഭരണ സംവിധാനമാണ് രാജ്യത്തുള്ളതെന്ന് സുരേന്ദ്രൻ പറഞ്ഞു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ ആർ.സജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബി.എൽ.അജേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ നന്ദു പാപ്പനംകോട്, കരമന പ്രവീൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |