തിരുവനന്തപുരം: കൊവിഡിൽ ജനം വലയുമ്പോൾ സംസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത വിഷയത്തിൽ സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഹർത്താൽ ജനദ്രോഹമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കർഷകസമരക്കാർ ഉയർത്തുന്ന ഒരു പ്രശ്നവും ഇവിടെ ബാധിക്കില്ലെന്നിരിക്കെ കൊവിഡിൽ നടുവൊടിഞ്ഞ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്നത് എന്തിനാണെന്ന് സമരക്കാരും ഹർത്താലിനെ പിന്തുണയ്ക്കുന്ന സർക്കാരും ആലോചിക്കണം. താങ്ങുവില നടപ്പിലാക്കാത്ത കേരളത്തിൽ അതിന് ശ്രമിക്കാതെ പഞ്ചാബിലെ താങ്ങ് വിലയ്ക്ക് വേണ്ടി സമരം ചെയ്യുന്നത് അപഹാസ്യമാണ്. ഉത്തരേന്ത്യയിലെ ചില ഇടനിലക്കാർക്ക് മാത്രമാണ് ഹർത്താൽ കൊണ്ട് പ്രയോജനം ലഭിക്കുക.
കൊവിഡിൽ വലയുന്ന സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുമ്പോൾ രക്ഷിതാക്കൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
നാർക്കോട്ടിക്ക് കേസുകളിലെ മതംതിരിച്ചുള്ള കണക്കുകൾ മുഖ്യമന്ത്രി പുറത്ത് വിട്ടത് അസ്വഭാവികമാണ്. ക്രിമിനൽ കേസിൽ എങ്ങനെയാണ് മുഖ്യമന്ത്രിക്ക് മതം തിരിച്ചുള്ള കണക്ക് കിട്ടുന്നത്? കഞ്ചാവ് ബീഡി വിൽക്കുന്നവരെയും വിദേശത്ത് നിന്നും മയക്കുമരുന്ന് കടത്തുന്നവരെയും ഒരേ ത്രാസിലാണോ ഉൾപെടുത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കോട്ടയം നഗരസഭയിലെ അവിശ്വാസത്തിൽ പ്രതിപക്ഷ ധർമ്മമാണ് ബി.ജെ.പി നിർവഹിച്ചത്. ഒരുമുന്നണിയോടും യോജിക്കാൻ പാർട്ടിക്ക് താത്പര്യമില്ല. തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനാണ് പാർട്ടി ജില്ലാഘടകം തീരുമാനിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |