തിരുവനന്തപുരം: മുസ്ലിം ലീഗിന് സമാനമായ പ്രാദേശിക പാർട്ടിയായി സി.പി.എം ചുരുങ്ങിയെന്നും അഖിലേന്ത്യാ പാർട്ടിയുടെ തീരുമാനങ്ങൾ ലീഗിനെ പോലെ സംസ്ഥാനഘടകം പ്രഖ്യാപിക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാണക്കാട് തങ്ങളെ പോലെ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയനേതാക്കളെ നിയന്ത്രിക്കുകയാണ്. അഖിലേന്ത്യാ പാർട്ടിയെ വരച്ചവരയിൽ നിറുത്തുകയാണ് അദ്ദേഹം.
സിൽവർ ലൈനിൽ പിണറായിയുടെ ആഗ്രഹം അംഗീകരിക്കേണ്ട ഗതികേടിലാണ് യെച്ചൂരി. അഖിലേന്ത്യാ പാർട്ടിക്ക് ചെലവിന് കൊടുക്കുന്നത് സംസ്ഥാന ഘടകമാണ്. തിരിച്ചുവരാനാകാത്തരീതിയിൽ യുവാക്കൾ സി.പി.എമ്മിനെ കൈവിട്ടുകഴിഞ്ഞു. കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ആശയപാപ്പരത്തമാണ് പാർട്ടി കോൺഗ്രസിൽ കാണുന്നതെന്നും മല എലിയെ പ്രസവിച്ചത് പോലെയാണ് പാർട്ടി കോൺഗ്രസെന്നും സുരേന്ദ്രൻ പരിഹസിച്ചു.
പാർട്ടിയുടെ രാഷ്ട്രീയ പ്രമേയം മൂന്നും നാലും കൊല്ലം മുമ്പ് തയ്യാറാക്കിയത് കുത്തും കോമയും മാറ്റി ഓരോസമ്മേളനങ്ങളിലും പുറത്തെടുക്കും. അതാണ് നിലപാട് തിരുത്തൽ. രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയുമില്ലാത്ത കെ.വി. തോമസ് സെമിനാറിൽ പങ്കെടുത്തത് കൊണ്ട് ഒന്നും സംഭവിക്കാനില്ല. ദേശീയതലത്തിൽ കോൺഗ്രസ് - സി.പി.എം നേതാക്കൾ പരസ്‌പരം വേദി പങ്കിടുന്നുണ്ട്. കെ. സുധാകരനും വി.ഡി. സതീശനും ബുദ്ധിശൂന്യമായരീതിയിലാണ് പ്രതികരിച്ചത്.
സിൽവർലൈനിന് വേണ്ടി റെയിൽവേയുടെ സ്ഥലത്ത് കല്ലിടാൻ അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചത് വാർത്തയാകുന്നില്ല. റെയിൽവേ ഭൂമിയിൽ മഞ്ഞക്കല്ല് ഇടരുതെന്ന് രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് പറയുന്നവർ ഇത് കാണണമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |