തിരുവനന്തപുരം: നൂറ് വർഷത്തോളം പൊളിറ്റ് ബ്യൂറോയിൽ ദളിതരെ അകറ്റി നിറുത്തിയതിന് കമ്മ്യൂണിസ്റ്റുകാർ മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദളിതരുടെ പാർട്ടിയാണെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ബി.ജെ.പി തുറന്നുകാണിച്ചതു കൊണ്ട് മാത്രമാണ് ഇത്തവണ പേരിനെങ്കിലും ദളിത് വിഭാഗത്തിൽപെട്ട ഒരാളെ പരിഗണിച്ചത്. പട്ടികജാതി വിഭാഗത്തിൽപെട്ട നേതാവിനെ രാഷ്ട്രപതിയാക്കിയ ബി.ജെ.പിയെ ദളിത് വിരുദ്ധരെന്ന് വിളിക്കുന്ന സി.പി.എം ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നവരാണ്. 95 പട്ടികജാതി-പട്ടികവർഗ എം.പിമാരും 113 മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട് എം.പിമാരുമുള്ള പാർട്ടിയാണ് ബി.ജെ.പി. 150 ആദിവാസി എം.എൽ.എമാരുള്ള ബി.ജെ.പി അടിസ്ഥാന വർഗ്ഗങ്ങൾക്കെതിരാണെന്ന് കമ്മ്യൂണിസ്റ്റുകാർ പറയുന്നത് പൊള്ളത്തരമാണ്. ബി.ജെ.പിയെക്കുറിച്ച് വ്യാകുലപ്പെടാതെ സ്വന്തം പാർട്ടിയുടെ ഫ്യൂഡൽ മനോഭാവം അവസാനിപ്പിക്കാനാണ് സീതാറാം യെച്ചൂരിയും പിണറായി വിജയനും തയ്യാറാകേണ്ടത്. തിരുവനന്തപുരം നഗരസഭയിൽ ഉൾപ്പെടെ എസ്.സി ഫണ്ട് തട്ടിപ്പ് നടത്തിയ സി.പി.എം ഒന്നാംതരം ദളിത് വിരുദ്ധ പാർട്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |