പാലക്കാട്: സംസ്ഥാനത്ത് സർക്കാർ സഹായത്തോടെ തീവ്രവാദികൾ കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. പാലക്കാട്ടെ അക്രമ സംഭവങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. 29ന് കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലെത്തുമ്പോൾ സ്ഥിതിഗതികൾ വിലയിരുത്തും. പോപ്പുലർ ഫ്രണ്ടിനോടുള്ള സർക്കാരിന്റെ നിലപാട് വ്യക്തമാക്കണം. എന്തിനാണ് പോപ്പുലർ ഫ്രണ്ടുകാർ ഉൾപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കാൻ വരുമ്പോൾ സർക്കാർ തടയുന്നതെന്നും അദ്ദേഹം ചോദിച്ചു.
ആദ്യ കൊലപാതകം കെ. സുരേന്ദ്രന്റെ
സന്ദർശനത്തിനുശേഷം: സി.പി.എം
കെ. സുരേന്ദ്രന്റെ സന്ദർശനത്തിനുശേഷമാണ് പാലക്കാട്ട് ആദ്യ കൊലപാതകമെന്നും, ആർ.എസ്.എസ്- എസ്.ഡി.പി.ഐ നേതൃത്വങ്ങളുടെ അറിവോടെയാണ് രണ്ടു കൊലപാതകങ്ങളും നടന്നതെന്നും സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആരോപിച്ചു.
എസ്.ഡി.പി.ഐ നേതാവ് സുബൈർ എലപ്പുള്ളിയിൽ വച്ച് കൊല്ലപ്പെട്ടതിന് രണ്ടു ദിവസം മുമ്പ് കെ.സുരേന്ദ്രൻ പാലക്കാട് വന്നിരുന്നു. ഈ സന്ദർശനത്തിലും, കൊലപാതകത്തിൽ നേതൃത്വത്തിന്റെ പങ്കിലും അന്വേഷണം വേണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു. അതേസമയം, ആഭ്യന്തരവകുപ്പ് കൈയിലിരിക്കുന്നവരാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിക്കുന്നതെന്ന് കെ. സുരേന്ദ്രൻ പ്രതികരിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയിൽ എല്ലാ ജില്ലകളും സന്ദർശിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ തന്നെ അറസ്റ്റ് ചെയ്യട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |