കോഴിക്കോട്: സംസ്ഥാനത്ത് പേവിഷബാധയേറ്റ് ആളുകൾ മരിക്കുന്നത് ലജ്ജാകരമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ആരോഗ്യമേഖലയിൽ നമ്പർ വണ്ണാണ് കേരളമെന്ന് പറയുന്നവർ മലർന്നുകിടന്ന് തുപ്പുകയാണ്. സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് ജീവൻ നഷ്ടമായവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാൻ ആരോഗ്യമന്ത്രി തയ്യാറാവണം. സംസ്ഥാന സർക്കാർ വാങ്ങിയ പേവിഷബാധയ്ക്കുള്ള മരുന്നുകളുടെ ഗുണനിലവാരമില്ലായ്മയാണോ രോഗി മരിക്കാൻ ഇടയാക്കിയതെന്ന് അന്വേഷിക്കണം. കെ.എം.എസ്.സി.എല്ലിൽ നടക്കുന്ന അഴിമതിയാണ് മരുന്നുകളുടെ നിലവാരമില്ലായ്‌മയ്ക്ക് കാരണം. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗം മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളുടെയും ഗുണനിലവാരം പരിശോധിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാവണം. മരുന്ന് കമ്പനികൾക്ക് വേണ്ടി ജീവൻ പന്താടരുത്. സർക്കാർ ആശുപത്രികളിൽ കെ.എം.എസ്.സി.എൽ വിതരണം ചെയ്യുന്ന മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന കാരണത്താൽ ഡോക്ടർമാർ രോഗികൾക്ക് എഴുതാൻ മടിക്കുന്ന കാര്യം പരസ്യമായ രഹസ്യമാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |