തിരുവനന്തപുരം: മന്ത്രിയായിരിക്കെ ഒരു മലയാള പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് വിദേശത്തേക്ക് കത്തെഴുതിയ കെ.ടി. ജലീലിന്റെ നടപടി പ്രോട്ടോകോൾ ലംഘനമാണെന്നും എം.എൽ.എ ആയി തുടരാൻ ജലീലിന് അവകാശമില്ലെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
വിദേശ കോൺസലേറ്റർമാരുമായും വിദേശ ഭരണാധികാരികളുമായും കേന്ദ്രവിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ ഒരു ബന്ധവും പാടില്ലെന്ന ചട്ടമാണ് ജലീൽ ലംഘിച്ചത്. രാജിവച്ചില്ലെങ്കിൽ നിയമസഭാഗംത്വം റദ്ദാക്കണം. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത് ജലീലിന്റെ പതിവാണ്.
സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം തടസപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചതിനാലാണ് കേസ് ബംഗളൂരുവിലേക്ക് മാറ്റാൻ ഇ.ഡി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. ഇ.ഡി അന്വേഷിക്കണ്ട കാര്യമില്ലെന്ന് പ്രതിപക്ഷനേതാവ് പറയുന്നത് മുഖ്യമന്ത്രിയെ സഹായിക്കാനാണ്. ഇവർ രണ്ട് പേരും ഒത്തുതീർപ്പുകാരാണ്. തന്നെ സഹായിച്ച സതീശനെ മുഖ്യമന്ത്രി പരസ്യമായി പ്രശംസിച്ചിരിക്കുന്നു. കെ.സുധാകരനും ഇതേ നിലപാടാണോയെന്ന് വ്യക്തമാക്കണം.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ദ്രൗപതി മുർമുവിന് ലഭിച്ച വോട്ട് ആകസ്‌മികമല്ല. കേരള രാഷ്ട്രീയം ദേശീയ രാഷ്ട്രീയത്തിനൊപ്പം മാറാൻ ഇനി അധികം സമയം വേണ്ടിവരില്ലെന്നതിന്റെ സൂചനയാണിതെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. ശിവൻകുട്ടി, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |