പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഇന്നലെ വൈകിട്ട് അഞ്ചിന് മംഗലാപുരത്തിന് പുറപ്പെടേണ്ടിയിരുന്ന കെ സ്വിഫ്റ്റ് സർവീസ് ജീവനക്കാർ മുങ്ങിയതിനെ തുടർന്ന് നാല് മണിക്കൂർ വൈകി പുറപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര പോകാനെത്തിയവർ മുഴുവൻ ബസുകളും ബസ് സ്റ്റാൻഡിൽ തടഞ്ഞിട്ടു. സി .ടി .ഒ തോമസ് മാത്യു ചീഫ് ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കൊട്ടാരക്കരയിൽ നിന്ന് പകരം ജീവനക്കാരെയെത്തിച്ച് രാത്രി ഒൻപതിനാണ് സർവീസ് നടത്തിയത്.
പത്തനാപുരം സ്വദേശികളായ അനിലാൽ, മാത്യു രാജൻ എന്നീ ഡ്രൈവർ കം കണ്ടക്ടർമാർ ഡ്യൂട്ടിക്ക് എത്താതിരുന്നതാണ് സർവീസ് വൈകാൻ കാരണമായത്. ഇരുവരെയും വൈകിട്ട് മൂന്നിന് ഡ്യൂട്ടി സ്‌റ്റേഷൻ മാസ്റ്റർ ബന്ധപ്പെട്ടിരുന്നു. തങ്ങൾ കൃത്യമായി ഡ്യൂട്ടിക്ക് വരുമെന്നാണ് ഇവർ പറഞ്ഞത്. അഞ്ചു മണിയായിട്ടും ഇവരെ കാണാതായതോടെ വീണ്ടും വിളിച്ചെങ്കിലും മൊബൈൽ ഫോണുകൾ ഓഫായിരുന്നു. ബുക്ക് ചെയ്ത യാത്രക്കാർ അഞ്ച് മണിക്ക് മുൻപായി ഡിപ്പോയിൽ എത്തിയിരുന്നു. ബസ് എടുക്കാതിരുന്നതോടെ ഇവർ പ്രതിഷേധം തുടങ്ങി.
ഡ്രൈവർമാർ മുങ്ങിയ വിവരം അറിഞ്ഞ് രാത്രി ഏഴു മണിയോടെ യാത്രക്കാർ സ്റ്റാൻഡിൽ എത്തിയ മുഴുവൻ ബസുകളും തടഞ്ഞിട്ടു. ഇതോടെ ഡിപ്പോ അധികൃതർ തിരുവനന്തപുരം ചീഫ് ഓഫീസിൽ ബന്ധപ്പെട്ടതിനെ തുടർന്നാണ് പകരം ജീവനക്കാരെ ലഭിച്ചത്. 38 ടിക്കറ്റുകളാണ് ഈ സർവീസിന് മംഗലാപുരത്തേക്ക് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |