തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിതനായ മുൻ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസിന് ഓണറേറിയം അനുവദിക്കുന്നതിനുള്ള ഫയൽ ധനവകുപ്പിൽ കുരുങ്ങി. ധനപ്രതിസന്ധിക്കൊപ്പം ബഡ്ജറ്റ് വിരുദ്ധ പ്രക്ഷോഭം പ്രതിപക്ഷം ശക്തമാക്കുകകൂടി ചെയ്ത സാഹചര്യത്തിലാണ് ധനവകുപ്പ് തീരുമാനം വൈകിപ്പിക്കുന്നതെന്നാണ് സൂചന.
ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും അറിയിച്ച് കെ.വി. തോമസ് മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പ് വഴി ധനകാര്യവകുപ്പിന് കൈമാറിയിരുന്നു. ജനുവരി 31ന് കത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കൈവശമെത്തിയതായാണ് സെക്രട്ടേറിയറ്റിലെ ഇ-ഫയലിംഗ് ട്രാക്കിൽ വ്യക്തമാകുന്നത്. ഈ മാസം മൂന്നിന് ഫയൽ ധനവകുപ്പിന്റെ എക്സ്പൻഡിച്ചർ വിംഗിലെത്തി. അവിടെ നിന്ന് നാലിന് എക്സ്പൻഡിച്ചർ സെക്രട്ടറി സഞ്ജയ് കൗളിന് ഫയൽ ലഭിച്ചു. അദ്ദേഹം പരിശോധിച്ച് ക്ലിയർ ചെയ്ത് ധനകാര്യ അഡിഷണൽ ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് 9ന് കൈമാറി. പിന്നീടിങ്ങോട്ടാണ് ഫയൽ കുരുങ്ങിക്കിടപ്പായത് എന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. പ്രതിപക്ഷത്തിന്റെ രാപ്പകൽ സമരമുൾപ്പെടെ നടക്കുന്ന സാഹചര്യത്തിൽ അല്പം തണുത്തിട്ട് മതിയെന്ന നിർദ്ദേശത്തെ തുടർന്നാണ് ഫയൽ കുരുക്കിലായതെന്ന സംസാരമാണ് സെക്രട്ടേറിയറ്റിനകത്തുള്ളത്. ഇതോടെ ഫയൽ ബിശ്വനാഥ് സിൻഹ എക്സ്പൻഡിച്ചർ സെക്രട്ടറിക്ക് തിരികെ വിട്ടിരിക്കുകയാണെന്നാണറിയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി പരിശോധിച്ചിട്ടേ അന്തിമതീരുമാനമെടുക്കൂവെന്നും സൂചനയുണ്ട്.
ജനുവരി 18ന് ചേർന്ന മന്ത്രിസഭായോഗമാണ് കെ.വി. തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചത്. മാർച്ച് ഒന്ന് മുതലെങ്കിലും തനിക്ക് ഓണറേറിയം ലഭിക്കണമെന്ന് കെ.വി. തോമസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |