കണ്ണൂർ: മലയാള ചലച്ചിത്ര സംഗീതശാഖയ്ക്ക് കവിതയുടെ കരനീലക്കണ്ണഴക് ചാർത്തിയ സംഗീത സംവിധായകനെയാണ് കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ വിയോഗത്തോടെ നഷ്ടമായത്. തന്റെ നാടായ വടക്കേമലബാറിലെ തെയ്യങ്ങളും മറ്റനുഷ്ഠാനങ്ങളും വിശ്വനാഥന്റെ സംഗീതത്തിന് പശ്ചാത്തലമായിട്ടുണ്ട്. പയ്യന്നൂർ കൈതപ്രത്തെ കലാകുടുംബത്തിൽ ജനിച്ചുവളർന്നെങ്കിലും ആദ്യമൊക്കെ സംഗീതത്തോട് അത്രയൊന്നും പ്രിയമില്ലായിരുന്നു. എന്നാൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിലെ പഠനത്തിനു ശേഷം അദ്ദേഹം തന്റെ വഴി കണ്ടെത്തുകയായിരുന്നു. അച്ഛൻ കണ്ണാടി ഭാഗവതരുടെ ശിക്ഷണം കൂടിയായപ്പോൾ തന്റെ തട്ടകം സംഗീതം തന്നെയാണെന്ന് വിശ്വനാഥൻ തിരിച്ചറിഞ്ഞു. വാർദ്ധക്യത്തോടെ അച്ഛൻ ജോലി ഉപേക്ഷിച്ച ഒഴിവിലേക്ക് വർഷങ്ങൾക്കുശേഷം മകൻ അദ്ധ്യാപകനായി എത്തിയതും നിയോഗമാകാം. തുടർന്ന് നീലേശ്വരം രാജാസ് ഹൈസ്‌കൂളിൽ സംഗീതാദ്ധ്യാപകനായി. തിരക്കേറിയതോടെ ജോലി രാജിവച്ച് പൂർണമായും ചലച്ചിത്ര രംഗത്തേക്ക് തിരിയുകയായിരുന്നു. പയ്യന്നൂരിൽ ശ്രുതിലയ എന്ന പേരിൽ സംഗീത വിദ്യാലയം ആരംഭിച്ച് പൂർണമായും സംഗീതാദ്ധ്യാപനത്തിലേക്ക് വഴിതിരിഞ്ഞു. സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരി തന്നെയാണ് വിശ്വനാഥന് സിനിമാസംഗീതത്തിന്റെ ബാലപാഠം പകർന്നു നൽകിയത്.
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ...
തിളക്കത്തിലെ ' ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ..." . കണ്ണകിയിലെ, 'കരിനീല കണ്ണഴകി കണ്ണകീ കാവേരിപ്പുഴയൊഴുകി....", ' കൊടുങ്ങല്ലൂരമ്മേ വരമരുള്... " , 'എന്നു വരും നീ എന്നു വരും നീ...'' തുടങ്ങിയ പാട്ടുകൾക്കൊപ്പം ' ഇനിയൊരു ജന്മമുണ്ടെങ്കിൽ...'' എന്ന പാട്ടും ഹിറ്റായി. കണ്ണകിയിലെ പശ്ചാത്തല സംഗീതമൊരുക്കിയതിന് ആ വർഷത്തെ സംസ്ഥാന സർക്കാരിന്റെ അവാർഡ് കൈതപ്രം വിശ്വനാഥനായിരുന്നു. കണ്ണകിക്ക് ശേഷം തിളക്കം എന്ന ചിത്രത്തിലൂടെ വീണ്ടും ജയരാജുമായി ഒന്നിച്ചു. തിളക്കത്തിലെ 'നീയൊരു പുഴയായ് തഴുകുമ്പോൾ..." എന്ന പാട്ടിലൂടെ 2003ലെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ജയചന്ദ്രനെ തേടിയെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |