പാലക്കാട്: നീനാ പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്തിയതിൽ പങ്കില്ലെന്ന വിശദീകരണവുമായി ജില്ലാ ജഡ്ജി കലാം പാഷ. മതപരമായ കാരണങ്ങളാൽ നൃത്തം തടസ്സപ്പെടുത്തിയെന്ന ആരോപണം വേദനയുണ്ടാക്കിയെന്ന് പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റിന് അയച്ച കത്തിൽ ജഡ്ജി വ്യക്തമാക്കുന്നു. താനല്ല, തന്റെ ജീവനക്കാരനാണ് ശബ്ദം കുറയ്ക്കാൻ ഡിവൈ.എസ്.പിയോട് ആവശ്യപ്പെട്ടത്. കോടതിവളപ്പിലെ അഭിഭാഷകരുടെ പ്രതിഷേധം നിയമവിരുദ്ധമാണ്. ബാർ അസോസിയേഷന്റെ തീരുമാന പ്രകാരമല്ല പ്രതിഷേധം നടന്നതെന്ന് അറിയാമെന്നും കത്തിലുണ്ട്. കഴിഞ്ഞ ദിവസം ലായേഴ്സ് അസോസിയേഷൻ പ്രതിഷേധം നടത്തിയതിലാണ് വിമർശനം.
പാലക്കാട് മോയൻ എൽ.പി സ്‌കൂളിൽ നടന്ന മോഹിനിയാട്ടവും കച്ചേരിയും പൊലീസ് ഇടപെട്ട് നിറുത്തിവയ്പിച്ചെന്ന് നീന പ്രസാദ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സ്‌കൂളിന് തൊട്ടുപിന്നിൽ താമസിക്കുന്ന ജില്ലാ ജഡ്ജി കലാംപാഷയുടെ ആവശ്യപ്രകാരമാണ് നടപടിയെന്നും അവർ ആരോപിച്ചിരുന്നു. ശബ്ദം കാരണം ജില്ലാ ജഡ്ജിക്ക് ബുദ്ധിമുട്ടുണ്ടായതോടെ സംഘാടകരോട് പരിപാടി നിറുത്താൻ പൊലീസ് ആവശ്യപ്പെട്ടെന്നും പരിപാടി തുടരണമെന്ന ആഗ്രഹമുള്ളതിനാൽ കാണികളെ വേദിക്കരികിലേക്ക് ഇരുത്തി ശബ്ദം വളരെ കുറച്ചുവച്ചാണ് നൃത്തം തുടർന്നതെന്നും അപമാനിക്കപ്പെട്ടതായി തോന്നിയെന്നും നീന പ്രസാദ് കുറിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |