വടക്കാഞ്ചേരി: കൊവിഡാണ്, അതിനാൽ പിറന്നാളാഘോഷം ലളിതമായി പോയതിൽ ശതാഭിഷേക നിറവിലെത്തിയ കലാമണ്ഡലം ഗോപിയാശാന് ദുഃഖമത്രയില്ല. പക്ഷേ ഗുരുവായൂരപ്പ ഭക്തനായ ഗോപിയാശാന്റെ വലിയ ആഗ്രഹമായിരുന്നു ഈ പിറന്നാളിൽ കണ്ണന് മുന്നിൽ കഥകളി അവതരിപ്പിക്കണമെന്നത്.
ആ ആഗ്രഹം നടക്കാതെ പോയതിൽ ഏറെ ദുഃഖമുണ്ടെന്ന് ഗോപിയാശാൻ പറയുന്നു. ആ ദുഃഖങ്ങൾക്കിടയിലും പിറന്നാളാഘോഷത്തിന്റെ സന്തോഷം പകരാൻ മുഖ്യമന്ത്രി പിണറായി വിജയനും, നടൻ മോഹൻലാലുമടക്കമുള്ള നിരവധി പേർ ആശംസകളുമായി വിളിച്ചു.
ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ച ഗോപിയാശാന്റെ എൺപത്തിനാലാം പിറന്നാൾ ഉചിതമായ രീതിയിൽ നടത്താനായിരുന്നു വീട്ടുകാരുടെയും, സഹപ്രവർത്തകരുടെയും തീരുമാനം. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷം ലളിതമായ ചടങ്ങുകളിൽ ഒതുക്കി. കുടുംബാംഗങ്ങൾ ചേർന്ന് കേക്ക് മുറിച്ചായിരുന്നു 84ാം പിറന്നാൾ ആഘോഷത്തിന് തുടക്കമിട്ടത്. മുണ്ടൂരിലെ വസതിയായ ഗുരുപ്രിയയിൽ സദ്യയൊരുക്കി.
നിയുക്ത സ്പീക്കർ എം.ബി. രാജേഷ്, മുൻമന്ത്രി എ.സി. മൊയ്തീൻ എന്നിവർ അദ്ദേഹത്തെ വസതിയിലെത്തി പൊന്നാട അണിയിച്ചു. നിയുക്ത എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിയും വീട്ടിലെത്തി. ഗുരുവായൂർ നഗരസഭ ചെയർമാൻ കൃഷ്ണദാസ് ഗുരുവായൂർ ക്ഷേത്രത്തിലെ പാൽപ്പായസം എത്തിച്ചു നൽകി. രാവിലെ മുതൽ ആശംസാ പ്രവാഹമായിരുന്നു.
ഭാര്യ ചന്ദ്രിക, മക്കളായ രഘുരാജൻ, ജയരാജൻ, മരുമക്കളായ പ്രിയ, കലാമണ്ഡലം ശ്രീകല, പേരക്കുട്ടികളായ ദേവദത്തൻ, ആര്യ, മാളവിക, മയൂഖ് എന്നിവർക്കൊപ്പം സദ്യയുമുണ്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, വ്യവസായമന്ത്രി പി. രാജീവ്, മുൻ മന്ത്രിമാരായ എം.എ. ബേബി, സംവിധായകരായ ഷാജി എൻ. കരുൺ, ജയരാജ്, നടൻ ഇടവേള ബാബു എന്നിവരും ഫോണിൽ പിറന്നാൾ ആശംസകൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |