കൊല്ലം:പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് നാനൂറോളം വസ്തു ഉടമകളുടെ പങ്കാളിത്തത്തോടെ 50 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നു. മണലൂറ്റും ചെളി നീക്കവും കാരണം വെള്ളക്കെട്ടായ ഐത്തോട്ടുവ പാടശേഖരത്ത് 276 ഏക്കറിലാണ് പ്ലാന്റ് വരുന്നത്. ഇതിനായി ഈ സ്ഥലം നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷന് 25വർഷത്തേക്ക് പാട്ടത്തിന് നൽകി. 700 കോടിയാണ് ചെലവ്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ഫ്ലോട്ടിംഗ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്.
ടാറ്റാ കൺസൾട്ടൻസിക്കാണ് നിർമ്മാണ കരാർ. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങും. നിരക്കിനെ ചൊല്ലി കെ.എസ്.ഇ.ബിയും പവർ കോർപ്പറേഷനും തമ്മിലുണ്ടായ തർക്കം മൂലമാണ് പദ്ധതി വൈകിയത്. യൂണിറ്റിന് 3.18 രൂപ വേണമെന്ന് പവർ കോർപ്പറേഷനും 2.45 രൂപയിൽ കൂടുതൽ നൽകില്ലെന്ന് കെ.എസ്.ഇ.ബിയും നിലപാടെടുത്തു. വൈദ്യുതി മന്ത്രി പങ്കെടുത്ത ചർച്ചകളിൽ നിരക്കിൽ ധാരണയായതോടെ കെ.എസ്.ഇ.ബി, പവർ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് തിരുവനന്തപുരം വൈദ്യുതി ഭവനിൽ ചേർന്ന് അന്തിമ തീരുമാനമെടുക്കും.
വസ്തു ഉടമകൾ ചേർന്ന് കമ്പനി
2014ലാണ് ഗ്രാമ പഞ്ചായത്ത് പദ്ധതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. നാനൂറോളം വസ്തു ഉടമകൾ ചേർന്ന് പടിഞ്ഞാറേ കല്ലട നോൺ കൺവെൻഷണൽ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും രൂപീകരിച്ചു.
ഉത്പാദനം: 50 മെഗാവാട്ട്
ചെലവ് 700 കോടി
മൊത്തം ഭൂമി 350 ഏക്കർ
പദ്ധതി 276 ഏക്കറിൽ
പഞ്ചായത്തിന് 60 ഏക്കർ
വസ്തു ഉടമകൾക്ക് ലാഭത്തിന്റെ 4 %
നിരക്ക് തീരുമാനിച്ചാൽ ഉടൻ ജോലി ആരംഭിക്കും.
ഡോ.സി.ഉണ്ണിക്കൃഷ്ണൻ,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |