ചിറ്റൂരിലെ ഗവ.കോളേജ് വിദ്യാഭ്യാസകാലത്ത് സംഗീത തത്പരരായ ഞങ്ങൾ കറച്ചുപേർ ചേർന്ന് 1980 ൽ മെലഡി എന്ന ഓർക്കസ്ട്ര തുടങ്ങാൻ ആലോചിച്ചു. സഹപാഠിയും പിന്നീട് സിനിമ പിന്നണി ഗായികയുമായ ഭാവന രാധാകൃഷ്ണനും ഞാനുമായിരുന്നു പ്രധാന ഗായകർ. രമേശ് നാരായണൻ ഓർക്കസ്ട്രയിലെ ഗിറ്റാറിസ്റ്റും.
ആദ്യ പരിപാടി വിപുലമായി നടത്താനായിരുന്നു തീരുമാനം. തെന്നിന്ത്യൻ നടനും ഭാരതിരാജയുടെ സിനിമകളിലെ നായകനുമായ വിജയൻ ആയിരുന്നു മുഖ്യാതിഥി.
പരിപാടിയിൽ അതിഥി ഗായികയായി ഞങ്ങൾ ക്ഷണിച്ചത് കല്യാണി മേനോനെയായിരുന്നു. ചെന്നൈയിൽ നിന്നെത്തി പരിപാടിയിൽ പങ്കെടുത്തു മടങ്ങിയ കല്യാണി ചേച്ചിയുമായി തുടങ്ങിയ സൗഹൃദം എന്നും നിലനിന്നിരുന്നു.
ചെന്നൈയിൽ ഞാൻ താമസമാക്കിയതോടെ സംഗീത പരിപാടികളിൽ ഒരുമിച്ച് പങ്കെടുക്കാനുള്ള അവസരമുണ്ടായി. കൊൽക്കത്തയിലടക്കം ചേച്ചിക്കൊപ്പം സംഗീത പരിപാടികളിൽ പങ്കെടുത്തു.
ഇതിനിടെ 1986 ലായിരുന്നു എന്റെയും വനിതയുടെയും വിവാഹം. ചെന്നൈയിൽ നടന്ന ചടങ്ങിലേക്ക് ചേച്ചിയെ ക്ഷണിക്കാൻ മറന്നുപോയിരുന്നു. പക്ഷേ, വിവാഹവിവരം അറിഞ്ഞ കല്യാണിചേച്ചി ഞങ്ങളെ അമ്പരപ്പിച്ച് വിവാഹ മണ്ഡപത്തിലെത്തി. നിങ്ങൾ വിളിച്ചില്ലെങ്കിലും ഞാൻ വരുമെന്നു പറഞ്ഞ് ചിരിച്ചുകൊണ്ട് വിവാഹ വേദിയിലേക്ക് കടന്നുവന്ന ചേച്ചിയോട് എന്തു മറുപടി പറയണമെന്ന് അറിയാതെ ഞങ്ങൾ നിന്നു. യാതൊരു പരിഭവവുമില്ലാതെ ഞങ്ങളെ അനുഗ്രഹിച്ച ശേഷമാണ് ചേച്ചി മടങ്ങിയത്. അതായിരുന്നു ആ മനസിന്റെ വലിപ്പം.
ക്ലാസിക്കൽ സിംഗറായ കല്യാണി ചേച്ചിയുടെ പാട്ടുകളിൽ എനിക്ക് ഏറെ പ്രിയപ്പെട്ടത് "മംഗളം നേരുന്നു" എന്ന സിനിമയിലെ 'ഋതുഭേദ കല്പന ചാരുത നൽകിയ' എന്ന ഗാനമാണ്. ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയുടെ തമിഴ് റീമേക്കായ സുജാത എന്ന സിനിമയിലെ 'നീ വാരുവായനാൽ ' എന്ന ഗാനവും മികച്ചതാണ്. ദക്ഷിണാമൂർത്തി സ്വാമികളുടെ പ്രിയ ഗായികയായ കല്യാണി ചേച്ചിക്ക് സിനിമാലോകം വേണ്ടത്ര പരിഗണന നൽകിയില്ലെന്ന സങ്കടമുണ്ട്.
-
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |