നിയമനിർമ്മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും കാന്തപുരം
തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളർഷിപ്പ് ജനസംഖ്യാനുപാതത്തിൽ നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ എത്രയും വേഗം അപ്പീൽ നൽകണമെന്ന് കേരള മുസ്ലീം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു.
സർക്കാരിന്റെ പുതിയ തീരുമാനത്തിലൂടെ മുസ്ലീം വിഭാഗത്തിന് നഷ്ടമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് സമസ്ത നിവേദനം നൽകിയെന്നും കാന്തപുരം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടാകുമെന്നും ,അർഹമായ ആനുകൂല്യങ്ങൾ നിലനിറുത്താനുള്ള നിയമനിർമാണം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായും അദ്ദേഹം അറിയിച്ചു.
ആനുകൂല്യങ്ങൾ കവർന്നെടുത്തെന്ന ആശങ്കയിൽ രണ്ട് ന്യൂനപക്ഷ വിഭാഗങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാകുന്നത് കേരളത്തിന്റെ അന്തരീക്ഷത്തിന് ചേർന്നതല്ല. സർക്കാർ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ എന്തുവേണമെന്ന് തീരുമാനിക്കും. ഇക്കാര്യത്തിൽ ആരെയും ഭയക്കില്ല. വിഷയത്തെ രാഷ്ടീയമായി കാണാനും ഉദ്ദേശിക്കുന്നില്ല. കോടതി വിധിയിൽ അപാകതകളുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. ഈ സാദ്ധ്യത സർക്കാർ ഉപയോഗിക്കണം. സർക്കാരിന്റെ ഭാഗത്ത് തെറ്റില്ല. വിഷയത്തിൽ ശാശ്വത പരിഹാരമാണ് ആവശ്യം. മറ്റ് മതവിഭാഗങ്ങൾക്കുള്ള ഒരാനുകൂല്യവും മുസ്ലീങ്ങൾക്ക് വേണ്ട. എന്നാൽ മുസ്ലീങ്ങളുടെ അവകാശം നിഷേധിക്കതുത്. മറ്റ് ന്യൂനപക്ഷങ്ങൾക്ക് സഹായം വേണമെങ്കിൽ പ്രത്യേക പദ്ധതി പ്രകാരം നൽകണം. സച്ചാർ,പാലോളി കമ്മിറ്റികൾ മുസ്ലീങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്നും കാന്തപുരം വ്യക്തമാക്കി. ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ.സെയ്ഫുദ്ദീൻ ഹാജിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |