കോട്ടയം: ക്‌നായി തൊമ്മന്റെ പ്രതിമ സ്ഥാപിക്കാൻ കോട്ടയം ക്രിസ്തുരാജ പള്ളിയിൽ എത്തിയ ഒരുവിഭാഗം വിശ്വാസികളെ തടഞ്ഞത് സഭാ ആസ്ഥാനത്തെ സംഘർഷഭരിതമാക്കി. ഇന്നലെ രാവിലെ 10.30 ഓടെ വാഹനറാലിയുമായി എത്തിയ വിശ്വാസികളോട് പ്രതിമ സ്വീകരിക്കാനാകില്ലെന്ന് വികാരി ജനറൽ അറിയിച്ചതോടെ വാക്കുതർക്കമാവുകയും സംഘർഷത്തിലേക്ക് വഴിമാറുകയുമായിരുന്നു. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിശ്വാസികളെ ബലം പ്രയോഗിച്ച് നീക്കംചെയ്തു. രൂപം വഹിച്ചെത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു. ക്‌നാനായ സഭയുടെ കുടിയേറ്റ പിതാവായ ക്നായി തൊമ്മന്റെ ഓർമ്മദിവസം മാർച്ച് 7 നാണ് ആചരിക്കുന്നത്. സഭയുടെ ഉന്നതാധികാര കമ്മിറ്റിയുടെ തീരുമാനപ്രകാരം ഈ വർഷം ക്‌നായിതൊമ്മന്റെ പ്രതിമ ക്രിസ്തുരാജ കത്തീഡ്രലിന്റെ അങ്കണത്തിലും മറ്റ് ഇടവകകളിലും സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിനുമുൻപ് ഒരു കൂട്ടം വിശ്വാസികൾ പ്രതിമയുമായി എത്തുകയായിരുന്നു. അതിരൂപത പി.ആർ.ഒയെ ഇക്കാര്യം അറിയിച്ചിരുന്നെന്ന് വിശ്വാസികൾ പറയുന്നു. എന്നാൽ ക്നാനായസഭയുടെ കീഴിലുള്ള സംഘടനയുമായി ബന്ധമില്ലാത്ത ആരെങ്കിലും പ്രതിമ സ്ഥാപിക്കാനെത്തിയാൽ അംഗീകരിക്കാനാവില്ലെന്നാണ് അതിരൂപതാ നേതൃത്വം പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |