കണ്ണൂർ: കണ്ണൂർ, മംഗളൂരു വിമാനത്താവളങ്ങളിൽ റഡാർ സ്ഥാപിക്കാൻ കേന്ദ്ര കാലാവസ്ഥാവകുപ്പ് രണ്ട് വർഷം മുമ്പ് അനുമതി നൽകിയെങ്കിലും കേരള - കർണാടക സർക്കാരുകൾ സ്ഥലം ഏറ്റെടുത്ത് നൽകുന്നില്ല. റഡാറിനായി കണ്ണൂർ വിമാനത്തവളത്തിന് സമീപത്താണ് സ്ഥലം ഏറ്റെടുക്കേണ്ടത്. റഡാർ സ്ഥാപിക്കാനുള്ള 30 കോടി രൂപ കേന്ദ്ര കാലാവസ്ഥാവകുപ്പാണ് നൽകുന്നത്. പ്രകൃതി ദുരന്തം പതിവാകുമ്പോഴാണ് സർക്കാരിന്റെ ഈ മുഖം തിരിക്കൽ.
അതിനിടെ മലകളുടെ സാന്നിദ്ധ്യം പറഞ്ഞ് കണ്ണൂരിൽ അനുവദിച്ച റഡാർ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനും നീക്കമുണ്ട്. നിലവിൽ കൊച്ചിയിലെ റഡാറാണ് മലബാർ നിരീക്ഷിക്കുന്നത്. 300 കിലോ മീറ്ററാണ് ഇതിന്റെ പരിധി.
മഴയുടെ അളവ്, കാറ്റിന്റെ വേഗം, ദിശ, അന്തരീക്ഷ ഈർപ്പം, താപനില തുടങ്ങിയ വിവരം തത്സമയം ലഭ്യമാക്കുമെന്നതാണ് ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികളുടെ പ്രത്യേകത.
റഡാർ വന്നാൽ മംഗളൂരുവിൽ നിന്ന് 300 കിലോ മീറ്റർ പരിധിയിലെയും കണ്ണൂരിൽ 100 കിലോ മീറ്ററിലെയും കാലാവസ്ഥ വ്യതിയാനങ്ങൾ മുൻകൂട്ടി അറിയാം. ഇതിലൂടെ മുൻകരുതലെടുക്കാനും സാധിക്കും. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകൾക്ക് പുറമെ കർണാടകയിലെ കൂർഗ്ഗുൾപ്പെടെയുള്ള പ്രദേശങ്ങളിലെ കാലാവസ്ഥാവ്യതിയാനം മനസ്സിലാക്കാനും കഴിയും.
'സ്ട്രാറ്റോസ്‌ഫിയർ ട്രോപോസ്‌ഫിയർ റഡാർ"
എസ്.ടി റഡാർ എന്നറിയപ്പെടുന്ന 'സ്ട്രാറ്റോസ്‌ഫിയർ ട്രോപോസ്‌ഫിയർ റഡാർ" ഭൂപ്രതലത്തിന് 20 കിലോമീറ്റർ വരെ ഉയരത്തിലുള്ള കാറ്റിന്റേയും അന്തരീക്ഷമാറ്റങ്ങളുടെയും നേരിയ ചലനം പോലും വിശകലനം ചെയ്യാനാകും. 205 മെഗാഹെർട്സ് ഫ്രീക്വൻസിയിലാണ് റഡാർ പ്രവർത്തിക്കുന്നത്. പക്ഷേ മറ്റ് റഡാറുകളേക്കാൾ ചെലവ് കുറവാണ്. സ്ഥാപിക്കാൻ സ്ഥലം കുറച്ചുമതി എന്നതാണ് എസ്. ടി റഡാറിന്റെ മറ്റൊരു പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |