ഭരണസമിതി അംഗങ്ങളും പ്രതികൾ
കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ വായ്‌പാതട്ടിപ്പു കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും കേസിനു രാഷ്ട്രീയമാനം നൽകാൻ പലഭാഗത്തു നിന്നും ശ്രമമുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഹൈക്കോടതിയിൽ വിശദീകരിച്ചു.
ഭരണമുന്നണിയിലെ ഒരു പാർട്ടിയുമായി ബാങ്കിന്റെ ഭരണസമിതിക്ക് ബന്ധമുണ്ടെന്നത് അന്വേഷണ ഏജൻസിയെ മാറ്റാനുള്ള കാരണമല്ല. അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്കു നൽകുന്നത് സംസ്ഥാന പൊലീസിന്റെ മനോവീര്യത്തെ ബാധിക്കുമെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എ ഉല്ലാസ് നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
വായ്പാതട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുൻ ബാങ്ക് ജീവനക്കാരൻ തൃശൂർ സ്വദേശി എം.വി.സുരേഷ് നൽകിയ ഹർജിയിലാണിത്.
ആദ്യ മൂന്നു പ്രതികളായ ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാർ, മുൻ മാനേജർ എ.കെ. ബിജു, മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരെയും അഞ്ചും ആറും പ്രതികളായ എ.കെ. ബിജോയ്, കെ. റെജി എന്നിവരെയും അറസ്റ്റ് ചെയ്‌തു. നാലാം പ്രതി കിരൺ ഒളിവിലാണ്.
നിലവിലെ ഭരണസമിതിയുടെ മൗനാനുവാദത്തോടെയാണ് തട്ടിപ്പു നടന്നത്. ഭരണസമിതിയിലെ 13 പേരിൽ പ്രസിഡന്റ് കെ.കെ. ദിവാകരൻ, ഡയറക്ടർമാരായ ടി.എസ്. ബൈജു, എം.ബി. ദിനേശ്, വി.കെ. ലളിതൻ, കെ.വി. സുഗതൻ, എൻ. നാരായണൻ, എ.എം. അസ്‌ലം, ജോസ് ചക്രംപുള്ളി, എം.എ. ജിജോ രാജ്, അമ്പിളി മഹേഷ്, സുമതി ഗോപാലകൃഷ്‌ണൻ, മിനി നന്ദനൻ എന്നീ 12 പേരെ ഏഴ് മുതൽ 18 വരെ പ്രതികളാക്കി. വൈസ് പ്രസിഡന്റ് ആർ. ഭദ്രൻ മരിച്ചതിനാൽ ഒഴിവാക്കി. പ്രതികളിൽ ചിലർ പൊതുപ്രവർത്തകരായതിനാൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടി.
തട്ടിപ്പുകൾ പലതരം
വ്യാജ മെമ്പർഷിപ്പ് നൽകിയും ഈടു നൽകിയ ഭൂമിയുടെ വില കൂട്ടിക്കാണിച്ചും വ്യാജരേഖകൾ ചമച്ചും തട്ടിപ്പു നടത്തി. തുക മുഴുവൻ അടയ്ക്കുന്നതിനുമുമ്പ് ഈടു നൽകിയ ഭൂമി തിരിച്ചു നൽകി. ഈടു നൽകിയ ഭൂമി വിറ്റ കേസുകളുമുണ്ട്. ഭൂവുടമ അറിയാതെയും ഇല്ലാത്ത മേൽവിലാസത്തിലും വായ്പകൾ നൽകി. നൂറുകണക്കിന് ഫയലുകൾ പിടിച്ചെടുക്കാനുണ്ട്. നിക്ഷേപകരും ജീവനക്കാരുമടക്കമുള്ളവരെ ചോദ്യം ചെയ്യണം. ബാങ്കിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളടക്കം പരിശോധിക്കാനുണ്ട്. അഞ്ചു കോടിയിലേറെ രൂപയുടെ തട്ടിപ്പുകൾ ക്രൈംബ്രാഞ്ചിന് അന്വേഷിക്കാനാവും. നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും ഹർജിക്കാരനു പരാതി ഇല്ലെന്നും ക്രൈംബ്രാഞ്ച് ബോധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |