കൊച്ചി: ദേശീയപാത വികസനത്തിന് മാത്രമല്ല, നാടിന്റെ വർദ്ധിച്ചുവരുന്ന ഗതാഗതാവശ്യങ്ങൾക്കുവേണ്ടിയും കുരിശടികളും കപ്പേളകളും ചെറിയ ആരാധനാലയങ്ങളും മാറ്റി സ്ഥാപിക്കാൻ എല്ലാ ക്രൈസ്തവ വിശ്വാസികളും തയ്യാറാകണമന്ന് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തോട് സന്ദേശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാത 66ന്റെ വികസനത്തിനായി ക്ഷേത്രമിരിക്കുന്ന ഭൂമി വിട്ടുനൽകിയ കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രഭാരവാഹികളെ മേജർ ആർച്ച് ബിഷപ്പ് അനുമോദിച്ചു.
ചരിത്രപ്രാധാന്യമുള്ളതും കൂടുതൽ വിശ്വാസികൾ പ്രയോജനപ്പെടുത്തുന്നതുമായ ആരാധനാലയങ്ങൾ സംരക്ഷിക്കാൻ സർക്കാർ ശ്രദ്ധിക്കണം. പൊതു, സ്വകാര്യ ഭൂമികളും കെട്ടിടങ്ങളും ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരം നൽകുകയും വേണം.
ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പള്ളിത്തുറ മേരി മഗ്ദലേന ദേവാലയം വിട്ടുകൊടുത്ത പള്ളിത്തുറ ഇടവക ജനം ക്രൈസ്തവ ഉദാരതയുടെ നേർസാക്ഷ്യമാണെന്നും പൊതുനന്മ മുൻനിറുത്തി പ്രവർത്തിക്കാൻ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും കർദിനാൾ ആലഞ്ചേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |