സീറോ മലബാർ സഭാ സിനഡിന് തുടക്കം
കൊച്ചി: കത്തോലിക്ക സഭയിലെ കുർബാന പരിഷ്കരണം 34 രൂപതകളിൽ നടപ്പാക്കിയത് കൂട്ടായ്മയുടെ വിജയമാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
സഭയുടെ മുപ്പതാമത്തെ സിനഡിന്റെ ആദ്യ സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിലയിടത്തെ എതിർപ്പുകൾ സിനഡ് സമ്മേളനം വിലയിരുത്തി മാർഗനിർദ്ദേശം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാം വാർഷികം ഈ വർഷത്തെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് ആചരിക്കാൻ മേജർ ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.
15ന് സിനഡ് സമ്മേളനം സമാപിക്കും. മറ്റ് വിവാദവിഷയങ്ങളും സിനഡിൽ ചർച്ചാവിഷയമാകും.
ക്രൈസ്തവപീഡനം തടയണം
രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നത് തടയാൻ ഭരണാധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് സീറോമലബാർ സിനഡ് ആവശ്യപ്പെട്ടു. മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഒഫ് ചാരിറ്റി കോൺഗ്രഗേഷന്റെ സ്ഥാപനങ്ങളെ ബോധപൂർവ്വം ഉന്നമിടുന്ന നടപടികൾ ഖേദകരമാണ്. മതപരിവർത്തന നിരോധനനിയമം എന്ന പേരിൽ ചില സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന നിയമപരിഷ്കരണങ്ങൾ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഹാനികരമാണെന്നും സിനഡ് വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |