മലപ്പുറം: കരിപ്പൂർ വിമാനാപകടം നടന്നിട്ട് ഒരു വർഷം തികയുമ്പോൾ അപകടകാരണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ വിദഗ്ദ്ധസമിതിയോട് അഞ്ചുമാസത്തിനകം അന്തിമാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചിരുന്നെങ്കിലും നീണ്ടുപോയി.
2020 ആഗസ്റ്റ് ഏഴിന് വൈകിട്ട് 7.10ന് ദുബായിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്‌പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങി 35 മീറ്റർ താഴ്‌ചയിലേക്ക് പതിച്ചുണ്ടായ ദുരന്തത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 21 പേരുടെ ജീവനാണ് പൊലിഞ്ഞത്. 184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പരിക്കേറ്റവർ ആശുപത്രി വിട്ടെങ്കിലും പലർക്കും പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താനായിട്ടില്ല. ചികിത്സ തുടരുന്നവരുമുണ്ട്. വിമാനാപകട അന്വേഷണ നിയമപ്രകാരം യു.എസ്.എയിലെ എൻ.ടി.എസ്.ബി പ്രതിനിധികളുമായി റിപ്പോർട്ട് സംബന്ധിച്ച ചർച്ച നടക്കുകയാണെന്നും കൊവിഡ് സാഹചര്യം ചർച്ചയുടെ പുരോഗതിക്ക് തടസ്സമായെന്നുമാണ് കേന്ദ്ര വ്യോമയാന വകുപ്പ് പറയുന്നത്.
പറന്നുയരുമോ കരിപ്പൂർ
അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ഇവയുടെ പുനരാരംഭിക്കലും അന്വേഷണ റിപ്പോർട്ടിനെ ആശ്രയിച്ചാവും. ലാൻഡിംഗിലെ പിഴവായിരിക്കാം ദുരന്തത്തിന് വഴിവച്ചതെന്നതാണ് നിരീക്ഷണം. പലതരത്തിലുള്ള നിഗമനങ്ങളുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെടേണ്ടത് അന്വേഷണ റിപ്പോർട്ടിലൂടെയാണ്.
നഷ്ട പരിഹാരം അകലെ
അപകടത്തിൽ പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും ഇപ്പോഴും പൂർണ്ണ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇടക്കാലാശ്വാസമായി രണ്ട് ലക്ഷം രൂപ നൽകിയിരുന്നു. തുക നിശ്ചയിക്കുന്നതിൽ രാജ്യാന്തര മാനദണ്ഡം പാലിക്കുന്നില്ലെന്നതാണ് പരാതി. ഗുരുതരമായ പരിക്കേറ്റവർക്ക് രണ്ടുലക്ഷവും നിസാര പരിക്കേറ്റവർക്ക് 50,000വും വീതം അപകടസമയത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |