തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ ഭരണസമിതി പ്രസിഡന്റും അംഗങ്ങളുമടക്കം നാല് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ, അംഗങ്ങളായ ചക്രംപുള്ളി ജോസ്, ടി.എസ്. ബൈജു, വി.കെ ലളിതൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. ലളിതൻ സി.പി.ഐ പ്രവർത്തകനും മറ്റുള്ളവർ സി.പി.എം പ്രവർത്തകരുമായിരുന്നു.
ബാങ്കിൽ 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതിൽ ഇവരുടെ അധികാര ദുർവിനിയോഗം വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ്. തട്ടിപ്പുകൾക്ക് പ്രസിഡന്റും അംഗങ്ങളും കൂട്ടുനിന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരെക്കൂടാതെ ബാങ്ക് ജീവനക്കാരടക്കം ആറുപേർക്കെതിരെ കേസെടുത്തതിൽ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പിരിച്ചുവിടപ്പെട്ട ബാങ്ക് ഭരണസമിതിയിൽ 13 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഒരാൾ നേരത്തെ മരിച്ചു. ശേഷിക്കുന്ന 12 പേർക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റിലായവരെ കൂടാതെ തട്ടിപ്പിൽ മറ്റുള്ളവരെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. വൈകാതെ അവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മാടായിക്കോണം സ്‌കൂൾ ബ്രാഞ്ച് അംഗമായ ദിവാകരനെയും തളിയക്കോണം ബ്രാഞ്ച് അംഗമായ ബൈജുവിനെയും രണ്ടുമാസം മുൻപ് സി.പി.എം സസ്‌പെൻഡ് ചെയ്തിരുന്നു. ചക്രംപുള്ളി ജോസ് സി.പി.എം മാപ്രാണം പള്ളി ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.
കുറ്റാരോപണം
ഭരണസമിതി അംഗങ്ങളിൽ പലരുടെയും ബന്ധുക്കൾക്ക് രേഖകളില്ലാതെ ഭീമമായ തുക വായ്പ അനുവദിച്ചു
ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്ക് വ്യാജവിലാസത്തിൽ അംഗത്വം നൽകി.
ഈടായി നൽകിയ ഭൂമിയുടെ മതിപ്പ് വിലയെക്കാൾ വലിയ തുക വായ്പ നൽകി
ഒരേ ഭൂമി തന്നെ ഈടായി സ്വീകരിച്ച് ഒട്ടേറെപ്പേർക്ക് ഭീമമായ വായ്പ നൽകി
വായ്പാക്കുടിശിക നിലനിൽക്കെ ഈടുവസ്തു വില്പന നടത്താൻ അവസരം നൽകി
വായ്പയിലും ബോണ്ടിലും കൃത്രിമം കാട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |