തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് പ്രതിസന്ധി മറികടക്കുന്നതിന് കൺസോർഷ്യത്തിലൂടെ 100 കോടി സമാഹരിക്കാൻ സാദ്ധ്യതയുണ്ടായിട്ടും, അത് പ്രയോജനപ്പെടുത്തുന്നതിലുള്ള അധികൃതരുടെ അലംഭാവം നിക്ഷേപകരെ ആത്മഹത്യാ മുനമ്പിലെത്തിക്കുന്നു. വിവാഹം, ചികിത്സാ തുടങ്ങിയ ആവശ്യങ്ങൾക്ക് മതിയായ തുക ലഭിക്കുന്നില്ല. കാൻസർ ചികിത്സയ്ക്കു പോലും തവണകളായി കിട്ടുന്ന ചെറുതുകയ്ക്ക് നിക്ഷേപകർ വരി നിൽക്കുകയാണ്. പണം ലഭിക്കാത്തതിനെത്തുടർന്ന് ഇരിങ്ങാലക്കുട മാപ്രാണം ഫിലോമിന ചികിത്സയിലിരിക്കെ മരിച്ചത് ബുധനാഴ്ചയാണ്.
ആവശ്യപ്പെടുന്നവർക്ക് നിക്ഷേപവും പലിശയും കൊടുക്കാനും, ചെറുവായ്പകൾ നൽകി പലിശ വരുമാനത്തിലൂടെ കരകയറാനും ആദ്യഘട്ടത്തിൽ 25 കോടി മതിയാകുമെന്നാണ് സഹകരണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. 110 ബാങ്കുകൾ തുക നൽകാൻ സന്നദ്ധരാണ്. ഇവരുടെ പട്ടിക, ജില്ലാ സഹകരണ വകുപ്പ് സർക്കാരിനയച്ച് നാല് മാസമായിട്ടും നടപടിയില്ല. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ തടസമായതിനാൽ കൺസോർഷ്യത്തിന്റെ ലീഡ് ബാങ്കാകുന്നതിൽ നിന്ന് കേരള ബാങ്ക് പിൻമാറിയെന്നാണ് വിവരം. തകർന്ന ബാങ്കുകളുടെ പുനരുദ്ധാരണത്തിനും വികസനത്തിനും സഹകരണ വികസന ക്ഷേമ ബോർഡ്, രണ്ടു കോടി വരെ വായ്പ നൽകാറുണ്ട്. പുനരുജ്ജീവനത്തിന് നാലും വികസനത്തിന് ഏഴും ശതമാനമാണ് പലിശ. മൂന്നു മാസ തവണകളായി 10 കൊല്ലം കൊണ്ട് അടച്ചാൽ മതി. എന്നിട്ടും കരുവന്നൂരിന്റെ പുനരുദ്ധാരണത്തിന് പ്രേജക്ട് സമർപ്പിച്ചില്ല.
മരിച്ചത് മൂന്നു പേർ
ഫിലോമിനയെ കൂടാതെ മുൻ പഞ്ചായത്ത് അംഗം മുകുന്ദൻ (63) കൽപ്പണിക്കാരൻ ആലപ്പാടൻ ജോസ് (62) എന്നീ നിക്ഷേപകരും ആത്മഹത്യ ചെയ്തിരുന്നു. 20 ലക്ഷം വായ്പയെടുത്ത മുകുന്ദനോട് ജാമ്യക്കാരന്റെ ബാദ്ധ്യതയും ചേർത്ത് 80 ലക്ഷം അടയ്ക്കാൻ ആവശ്യപ്പെട്ടു. വായ്പാ തിരിച്ചടവിന് ജോസിനെയും നിർബന്ധിച്ചിരുന്നുവെന്ന് ആരോപണമുണ്ട്.
# ബാങ്കിന് കിട്ടാനുള്ള വായ്പാ കുടിശിക -250 കോടി
#പ്രതിമാസ വായ്പാ പിരിവ് - 5 കോടി
# സ്ഥിരനിക്ഷേപം-100 കോടി
#വിവാഹത്തിനും ചികിത്സയ്ക്കും നൽകുന്നത് -50,000 മുതൽ തവണകളായി
#എസ്.ബി. നിക്ഷേപത്തിൽ നിന്ന് നൽകുന്നത് -ആഴ്ചയിൽ 10,000 രൂപ
കരുവന്നൂർ ബാങ്ക്: വൃദ്ധ മരിച്ച
സംഭവം അന്വേഷിക്കും-മന്ത്രി
പണം തിരികെ നൽകാൻ പ്രത്യേക പാക്കേജ്
കോഴിക്കോട്: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനാൽ ചികിത്സ നടത്താൻ സാധിക്കാതെ വൃദ്ധ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ തേടിയശേഷം തുടർ നടപടിയുണ്ടാകും. നിക്ഷേപകരുടെ പണം തിരികെ നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ട്. അത്യാവശ്യക്കാരായ നിക്ഷേപകർക്ക് നാലര ലക്ഷം രൂപാവരെ തിരികെ നൽകിയിട്ടുണ്ട്. ബാക്കി തുക കൂടി നൽകുന്നതിനായി കേരള ബാങ്കിൽ നിന്നും പ്രത്യേക ഓവർ ഡ്രാഫ്റ്റ് നൽകും.
നിക്ഷേപ ഗ്യാരന്റി സ്കീമിൽ നിന്നും റിസ്ക് ഫണ്ടിൽ നിന്നും സഹായം അനുവദിക്കും. കരുവന്നൂർ ബാങ്കിൽ കൺസോർഷ്യം രൂപീകരിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ആർ.ബി.ഐ എതിർപ്പുയർത്തിയതോടെയാണ് പണം നൽകാൻ വൈകിയത്.
സഹകരണ ബാങ്ക് നിക്ഷേപം സുരക്ഷിതമാക്കാൻ നിക്ഷേപ ഗ്യാരന്റി ബോർഡ് പുനഃസ്ഥാപിക്കും. സഹകരണ മേഖലയിൽ സുതാര്യത ഉറപ്പുവരുത്താൻ ഉടൻ നിയമഭേദഗതി നടത്തും. നിയമസഭയിൽ ബിൽ അവതരിപ്പിക്കും. ഇതിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. പാലക്കാട് കണ്ണമ്പ്ര സഹകരണബാങ്കിലെ അഴിമതിയെക്കുറിച്ച് റിപ്പോർട്ട് കിട്ടിയാൽ അതേക്കുറിച്ച് വ്യക്തമാക്കാമെന്നും മന്ത്രി പറഞ്ഞു.
മൃതദേഹംപ്രദർശനവസ്തുവാക്കിയത്
അപലപനീയം: മന്ത്രി ഡോ. ആർ. ബിന്ദു
#കൺസോർഷ്യം രൂപീകരണം അട്ടിമറിക്കാൻ ആർ.ബി.ഐയിൽ സമ്മർദ്ദം
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെക്കിട്ടാഞ്ഞതിനെത്തുടർന്ന് മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ നിക്ഷേപക മരിച്ച സംഭവത്തിൽ, മൃതദേഹം ബാങ്കിന് മുന്നിലെത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.
മൃതദേഹം പ്രദർശനവസ്തുവാക്കിയത് അപലപനീയമാണ്. പൊതുദർശനത്തിന് വയ്ക്കാൻ പ്രേരിപ്പിച്ച രാഷ്ട്രീയകക്ഷികളുടേത് മോശം പ്രവർത്തനമാണ്. മരണം ദാരുണമാണ്. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. ദേവസിയുടെയും ഫിലോമിനയുടെയും കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയിട്ടുണ്ട്.
ആധുനിക സൗകര്യങ്ങൾ സർക്കാർ മെഡിക്കൽ കോളേജിലുണ്ട്. ബാങ്ക് ജീവനക്കാർ മോശമായി ദേവസിയോട് പെരുമാറിയിട്ടുണ്ടെങ്കിൽ പരിശോധിക്കാം. കരുവന്നൂർ ബാങ്ക് നിക്ഷേപകരെ സംരക്ഷിക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കും. ബാങ്കിന് കൺസോർഷ്യമെന്ന ലക്ഷ്യം തകർത്തതിനും, ആർ.ബി.ഐക്ക് പരാതി അയച്ചതിനും പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. കൺസോർഷ്യം രൂപീകരണത്തിന് ആർ.ബി.ഐ മുന്നോട്ട് വച്ച നിബന്ധനകൾ സംബന്ധിച്ച് സർക്കാർ തലത്തിൽ ആലോചനകൾ നടന്നു വരുന്നു. കൺസോർഷ്യം രൂപീകരിക്കുന്നതിന് മറ്റ് ബാങ്കുകൾ സഹകരിക്കുന്നില്ലെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
'ഈ പണം ഒരാഴ്ച മുമ്പ് തന്നിരുന്നെങ്കിൽ...'
നിറകണ്ണുകളോടെ ഫിലോമിനയുടെ മകൻ
# മന്ത്രിമാർ പറയുന്നതല്ല ശരി
തൃശൂർ: ''ജൂൺ 27നാണ് അമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അതിനു ശേഷം വിദഗ്ദ്ധ ചികിത്സയ്ക്ക് പണം വേണ്ടിയിരുന്നു. പക്ഷേ, ചില്ലിക്കാശ് കിട്ടിയിട്ടില്ല. കാശില്ലെന്ന് പറഞ്ഞ് ബാങ്കുകാർ മടക്കുകയായിരുന്നു. മന്ത്രിമാർ പറയുന്നത് തെറ്റാണ്. പല തവണകളായി 4.60 ലക്ഷം തന്നത് അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പായിരുന്നു. മരിച്ചപ്പോൾ തന്ന രണ്ടുലക്ഷം ഒരാഴ്ച മുൻപ് കിട്ടിയിരുന്നെങ്കിൽ.... '',കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനാൽ വിദഗ്ദ്ധ ചികിത്സ തേടാനാകാതെ മരിച്ച ഫിലാേമിനയുടെ മകൻ ഡിനോ നിറകണ്ണുകളോടെ പറഞ്ഞു.
''അമ്മയുടെ മരണത്തെത്തുടർന്ന് പ്രതിഷേധമുണ്ടായപ്പോൾ, ബാങ്കിലെ ഉദ്യോഗസ്ഥർ വന്ന് രണ്ട് ലക്ഷത്തിന്റെ ചെക്ക് തന്നു. അതിന് മുൻപ് പണം കിട്ടാൻ കുറേ അലഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെയടക്കം അറിയിച്ചിരുന്നു. ഏകദേശം പത്തു വർഷം മുൻപാണ് നിരവധി തവണകളായി പണം നിക്ഷേപിച്ചത്. അറുപത്തിമൂന്നോളം എഫ്.ഡി സർട്ടിഫിക്കറ്റുകളുണ്ടായിരുന്നു. അപ്പന്റെയും അമ്മയുടെയും വ്യത്യസ്ത അക്കൗണ്ടുകളായിരുന്നു. ദിവസവും 40,000 രൂപയുടെ മരുന്ന് ഉപയോഗിക്കേണ്ട അവസ്ഥയിലായിരുന്നു അമ്മ. കുറച്ചു പണമെങ്കിലും തിരികെ കിട്ടാനായി പലതവണ ബാങ്കിൽ കയറിയിറങ്ങി. മുംബയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലായിരുന്നു അപ്പൻ. പിന്നീട് ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. സർക്കാർ സർവീസിൽ നിന്ന് നഴ്സിംഗ് അസിസ്റ്റന്റായാണ് അമ്മ വിരമിച്ചത്.
എന്റെ കാലിന്റെ ലിഗ്മെന്റിന്റെ ശസ്ത്രക്രിയയ്ക്ക് പണം ചോദിച്ചപ്പോഴാണ് പലപ്പോഴായി ഒന്നരലക്ഷം രൂപ തന്നത്. ഇതടക്കമാണ് 4.60 ലക്ഷം തന്നെന്ന് പറയുന്നത്. അമ്മയ്ക്ക് മസ്തിഷ്കത്തിലേക്കുളള ഞരമ്പിൽ പഴുപ്പ് വന്നപ്പോൾ, വിദഗ്ദ്ധ ചികിത്സയ്ക്ക് ഏഴ് ലക്ഷത്തോളം രൂപ വേണമെന്ന് പറഞ്ഞത് കൊണ്ടാണ് പണം ആവശ്യപ്പെട്ട് ബാങ്കിനെ പലതവണ സമീപിച്ചത്.'' - ഡിനോ കേരളകൗമുദിയോട് പറഞ്ഞു.
ഫിലോമിനയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് നിക്ഷേപത്തട്ടിപ്പിന്റെ ഇരയായ ഫിലോമിനയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. മാപ്രാണം ഹോളിക്രോസ് പള്ളിയിലായിരുന്നു സംസ്കാരം. യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകരും നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ബാങ്ക് ഭരണസമിതി അംഗങ്ങളും എൽ.ഡി.എഫ് നേതാക്കളും എത്തിയില്ലെന്ന് ഫിലോമിനയുടെ മകൻ ഡിനോ പറഞ്ഞു. കരുവന്നൂർ ബാങ്ക് ഭരണസമിതിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളകോൺഗ്രസ് ഭാരവാഹികൾ ബാങ്കിന് മുന്നിൽ ധർണ്ണ നടത്തുകയും കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുകയും ചെയ്തു.
കരുവന്നൂർ ബാങ്കിലെ ക്രമക്കേട് കാരണം ഇതുവരെ മരിച്ചവർ
1. കരുവന്നൂർ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ജപ്തി നോട്ടീസിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത എം. മുകുന്ദൻ - (2021 ജൂലായ് 21)
2. കരുവന്നൂർ ബാങ്കിൽ നിന്നും 13 സെന്റ് സ്ഥലവും വീടും ഈടുവച്ച് വായ്പയെടുത്ത ശേഷം കൊവിഡ് കാലത്തുണ്ടായ കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന കത്ത് കിട്ടിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആലപ്പാടൻ ജോസ് (62) - 2021 ജൂലായ് ഡിസംബർ 28.
3. കഴിഞ്ഞ ദിവസം നിക്ഷേപത്തുക തിരികെ കിട്ടാതെ ചികിത്സ മുടങ്ങി മരിച്ച ഫിലോമിന (70) - 2022 ജൂലായ് 27
കരുവന്നൂർ: പ്രഖ്യാപനങ്ങളിൽ
വ്യക്തതവേണമെന്ന് സി.പി.ഐ
തൃശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സർക്കാർ പ്രഖ്യാപനങ്ങളിൽ വ്യക്തത വേണമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ആരംഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങൾ മാത്രമാണുള്ളത്. ഒന്നും പ്രായോഗികമാകുന്നില്ലെന്നും മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു. ചികിത്സ, വിവാഹം, വിദ്യഭ്യാസം എന്നീ ആവശ്യങ്ങൾക്ക് പണത്തിനായി നിക്ഷേപകർ അലയേണ്ടിവരുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടാകണമെന്നും യോഗം അഭ്യർത്ഥിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കെ. ശ്രീകുമാർ, ടി.കെ. സുധീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |