തൃശൂർ: കോടികളുടെ വായ്പാതട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണബാങ്കിന്റെ പുനരുദ്ധാരണത്തിന് കേരള ബാങ്കും കരുവന്നൂർ ബാങ്ക് ജീവനക്കാരും സഹകരണ വകുപ്പും സർക്കാരും ചേർന്ന് പാക്കേജുണ്ടാക്കും. ഇതു സംബന്ധിച്ച് ആലോചനകൾ ആരംഭിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ പുനരുദ്ധാരണ പാക്കേജ് ഉണ്ടാക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നു. നിക്ഷേപകർക്ക് നഷ്ടമുണ്ടാകുന്ന സാഹചര്യം എന്തു വിലകൊടുത്തും ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ അഭിപ്രായം. അമ്പത് കോടി വായ്പ അനുവദിച്ചാൽ കരുവന്നൂർ ബാങ്കിന്റെ പ്രശ്നം തീരുമെന്നാണ് തന്റെ കണക്കു കൂട്ടലെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് കണ്ണൻ പറഞ്ഞു. വായ്പയ്ക്ക് ബാങ്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ അനുവദിക്കാതിരുന്നതാണെന്നും കണ്ണൻ പറഞ്ഞു. കരുവന്നൂർ ബാങ്കിന്റെ വായ്പാ അപേക്ഷ പരിഗണിക്കാമോ എന്ന് യോഗം ചർച്ച ചെയ്യണം. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മുൻകൈയെടുത്ത് ജോയിന്റ് രജിസ്ട്രാറും ബാങ്ക് ജീവനക്കാരും യോഗം ചേർന്ന് പരിഹാര നടപടി നിർദ്ദേശിക്കണം. ജീവനക്കാരും ബാങ്കും ചെയ്യേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തണം. കേരള ബാങ്ക് വായ്പ അനുവദിക്കുകയാണെങ്കിൽ കരുവന്നൂർ ബാങ്കിന്റെ ഭരണത്തിലും കേരള ബാങ്കിന് നിയന്ത്രണമുണ്ടാകും.
റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശം
വിലങ്ങുതടിയാകുമോ ?
കഴിഞ്ഞ മാസം 30ന് ചേർന്ന കേരള ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ഇതു സംബന്ധിച്ച് കാര്യമായ ചർച്ചകളൊന്നും നടത്തിയിട്ടില്ല. വായ്പ നൽകുന്നതിൽ റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശം വിലങ്ങുതടിയായേക്കുമെന്ന സംശയം ഉയർന്നിട്ടുണ്ട്. അതേസമയം വായ്പ അനുവദിക്കുന്നത് കേരള ബാങ്കിന് ബാദ്ധ്യതയാകുമെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ വായ്പയായി തുക അനുവദിക്കുന്നതിൽ കുഴപ്പമൊന്നുമില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതേസമയം സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്ന് ഡയറക്ടർ ബോർഡ് യോഗം നിർദ്ദേശിച്ചു. കരുവന്നൂർ ബാങ്കിന്റെ കൃത്യമായ കണക്കുകളും തട്ടിപ്പും സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണ സംഘം നൽകുന്ന റിപ്പോർട്ട് കൂടി പരിഗണിച്ചാവും പാക്കേജിന് രൂപം നൽകുക. സഹകരണ വകുപ്പിലെ ഒൻപതംഗ സംഘത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് സൂചന.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്:
ഒറ്റ ആധാരത്തിൽവായ്പകൾ പലത്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ ഒരേ ആധാരത്തിൽ രണ്ടിലധികം വായ്പകൾ നൽകിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. 24 പേർക്ക് വായ്പ നൽകിയതിൽ പത്തെണ്ണം കേസിലെ പ്രതികൾക്കും കുടുംബാംഗങ്ങൾക്കുമാണ്. അമ്പത് ലക്ഷത്തിന് മുകളിൽ പതിനൊന്ന് പേർക്ക് അനധികൃതമായി വായ്പ നൽകി. വായ്പാ രേഖകൾ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. ഭൂരിഭാഗം വായ്പകളും കുടിശികയായതോടെ നിക്ഷേപകർക്ക് പണം തിരിച്ചുകൊടുക്കാനാവാത്ത സാഹചര്യം ബാങ്കിലുണ്ടായി. വ്യാജരേഖ ചമച്ചും ഭരണസമിതി അംഗങ്ങളുടെ ഒപ്പിട്ടും പ്രതികൾ മൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. അമ്പത് ലക്ഷത്തിന് മുകളിൽ വായ്പ നൽകുമ്പോൾ തിരിച്ചടയ്ക്കാനുളള ശേഷിയുണ്ടോയെന്ന് ബാങ്ക് പരിശോധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം, അന്വേഷണത്തിന് സഹകരണ വകുപ്പ് നിയോഗിച്ച ഒൻപതംഗ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് രജിസ്ട്രാർക്ക് ഉടൻ സമർപ്പിച്ചേക്കും. സഹകരണ രജിസ്ട്രാർ പി.ബി. നൂഹിന്റെ നിർദേശ പ്രകാരം അഡീഷനൽ രജിസ്ട്രാറും സംഘവും ഒരാഴ്ച മുൻപാണ് പരിശോധന തുടങ്ങിയത്. ബാങ്കിന്റെ ആസ്തി, ബാദ്ധ്യത, തട്ടിപ്പിന്റെ ആഴം, നടന്ന ക്രമക്കേടുകൾ എന്നിവ തരംതിരിക്കുന്ന ജോലികൾ പൂർത്തിയാക്കി. സമാന തട്ടിപ്പുകൾ നടന്ന മറ്റു സഹകരണ സ്ഥാപനങ്ങളിലും സംഘത്തിന്റെ പരിശോധന നടക്കും.
കരുവന്നൂർ ബാങ്ക്: തട്ടിപ്പിനെതിരെ പോരാടിയ
മുൻ ബ്രാഞ്ച് സെക്രട്ടറിയെ സി.പി.എം പുറത്താക്കി
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ അഴിമതിക്കെതിരെ പാർട്ടിക്കകത്തും പരസ്യമായും പോരാടിയ സി.പി.എം മാടായിക്കോണം സ്കൂൾ ബ്രാഞ്ച് മുൻ സെക്രട്ടറി കെ.കെ സുജേഷ് കണ്ണാട്ടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഞായറാഴ്ച ചേർന്ന പാർട്ടി പൊറത്തിശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റിയുടേതാണ് തീരുമാനം. തട്ടിപ്പിനെതിരെ ബാങ്കിന് മുന്നിൽ ജൂൺ 14ന് സുജേഷ് ഒറ്റയാൾ സമരം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് പാർട്ടി തീരുമാനം ഉണ്ടായത്.
പാർട്ടി ഘടകങ്ങളിൽ വർഷങ്ങൾ മുമ്പ് തന്നെ ബാങ്ക് അഴിമതിക്കെതിരെ സുജേഷ് പ്രതികരിച്ചിരുന്നു. കരുവന്നൂർ ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ ദിവാകരൻ കൂടി ഉൾപ്പെടുന്ന സി.പി.എം മാടായിക്കോണം സ്കൂൾ ബ്രാഞ്ചിലും ലോക്കൽ, ഏരിയ കമ്മിറ്റികളിലും ജില്ലാ നേതാക്കളോടും തട്ടിപ്പിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയിരുന്നു. പാർട്ടിയുടെ അംഗങ്ങളുടേയും പോഷക സംഘടന അംഗങ്ങളുടേയും പേരിലുള്ള ലക്ഷങ്ങളുടെ ബിനാമി വായ്പകളെക്കുറിച്ച് സുജേഷ് ഈയിടെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |