തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ വായ്പാത്തട്ടിപ്പിൽ സി.പി.എം പ്രതിരോധത്തിലായ പശ്ചാത്തലത്തിൽ ഇന്ന് തൃശൂർ ജില്ലാ സെക്രട്ടേറിയേറ്റ് അടിയന്തര യോഗം ചേരും. ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് യോഗം. തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങൾക്കെതിരെയുളള നടപടിയും യോഗം ചർച്ച ചെയ്യും.
ഒന്നാം പ്രതിയും ബാങ്ക് മുൻ സെക്രട്ടറിയുമായ ടി.ആർ. സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. രണ്ടാം പ്രതിയായ മാനേജർ എം.കെ. ബിജു കരീം പൊറത്തിശേരി ലോക്കൽ കമ്മിറ്റിയിലും സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസ് തൊടുപറമ്പ് ബ്രാഞ്ചിലും അംഗമാണ്. ബിജു കരിം, കമ്മിഷൻ ഏജന്റ് ബിജോയ് എന്നിവർ മുഖേന കമ്മിഷൻ നിരക്കിലാണ് വൻകിട ലോണുകൾ നൽകിയതെന്നും തേക്കടിയിലെ റിസോർട്ടിനായാണ് പണം ശേഖരിച്ചതെന്നുമുളള ആരോപണമുയർന്നിരുന്നു. ബിജു കരീമും ബിജോയിയും വായ്പാ ചട്ടം ലംഘിച്ച് തട്ടിയത് 46 വായ്പകളിലായി 50 കോടിയിലധികം രൂപയാണ്. വായ്പ എടുത്തത് പല സഹകാരികളുടെയും പേരിലാണ്. ഒരാൾക്ക് എടുക്കാവുന്ന പരമാവധി തുക അൻപത് ലക്ഷമാണ്. ബിജു കരീം 18 വായ്പകളിൽ നിന്ന് 20 കോടിയിലധികവും ബാങ്കിൽ നിന്ന് തിരിമറി നടത്തിയെന്നും ബന്ധുക്കളുടെ ഉൾപ്പെടെയുള്ളവരുടെ പേരിൽ ലോണെടുത്താണ് തിരിമറി നടത്തിയതെന്നുമുളള റിപ്പോർട്ട് പുറത്തുവന്നിരുന്നു.
പ്രതികളുടെ ഭാര്യമാരുടെ സൂപ്പർമാർക്കറ്റ്
അതേസമയം, ബാങ്കിന്റെ മുൻ മാനേജർ ബിജു കരീമിന്റെയൊപ്പമുള്ള മുൻ മന്ത്രി എ.സി. മൊയ്തീന്റെ ചിത്രം പുറത്ത് വന്നു. ഇരിങ്ങാലക്കുട നടവരമ്പിൽ ബിജുവിന്റെയും ജിൽസിന്റെയും ഭാര്യമാർക്ക് പങ്കാളിത്തമുള്ള സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന എ.സി. മൊയ്തീനാണ്. 2019 ജനുവരി 20 ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രിക്കൊപ്പം ബിജു കരീമും ഉണ്ടായിരുന്നു.
പ്രതികളാരും ബന്ധുക്കളല്ലെന്ന് മൊയ്തീൻ
ബി.ജെ.പി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുൻ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. തട്ടിപ്പു കേസിലെ പ്രതി ബിജു കരീം തന്റെ ബന്ധുവല്ല. സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നതായി സ്ഥിരീകരിച്ച എ.സി. മൊയ്തീൻ, അന്ന് സ്ഥലം എം.എൽ.എയും മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തിരുന്നതായും വ്യക്തമാക്കി. എ. വിജയരാഘവനും എ.സി. മൊയ്തീനും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഡോ. ബിന്ദു മത്സരിച്ച മണ്ഡലത്തിൽ തട്ടിപ്പ് പണം ഉപയോഗിച്ചെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷിന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |