തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിരവധി പേർക്കായി അനുവദിച്ച ഓവർഡ്രാഫ്റ്റിന്റെ പേരിലും 33.7 കോടിയുടെ തിരിമറിയുണ്ടായ സാഹചര്യത്തിൽ, ഇത്തരം ക്രമക്കേടുകൾക്ക് ഭരണസമിതിയും ജീവനക്കാരും ഉത്തരവാദികളാണെന്ന് അവസാന ഓഡിറ്റ് റിപ്പോർട്ട്. നിയമപ്രകാരം വർഷം തോറും പുതുക്കേണ്ട ഓവർ ഡ്രാഫ്റ്റ് തുടർച്ചയായി 10 വർഷത്തേക്ക് നൽകി, കൃത്രിമ നിക്ഷേപവും ഇല്ലാത്ത വായ്പയും കാട്ടിയാണ് തിരിമറി നടത്തിയത്. വായ്പാത്തുക ഒറ്റ ഗഡുവായി നൽകുകയും തിരിച്ചടവ് ഒന്നും വരാതെ വായ്പയുടെ പലിശ കിട്ടിയതായി രേഖപ്പെടുത്തുകയുമായിരുന്നു. പലിശത്തുക നിക്ഷേപമായി കാണിച്ചു. ആ തുക വായ്പയായി നൽകിയതായും കാണിച്ചു. യഥാർത്ഥത്തിൽ ഓവർഡ്രാഫ്റ്റിന് പലിശ കിട്ടുന്നില്ല, നിക്ഷേപവും വായ്പയും ഉണ്ടാകുന്നുമില്ല. പലിശയിനത്തിൽ കിട്ടാത്ത തുക നിക്ഷേപമായി കാട്ടി അത് തുല്യമാക്കാനാണ് ആ തുക വായ്പയായി അനുവദിച്ചതായി കാണിക്കുന്നത്. ബാങ്കിന്റെ നിക്ഷേപത്തിലും വായ്പയിലും കൃത്രിമ വളർച്ച ഉണ്ടാക്കുകയായിരുന്നു. ഓവർഡ്രാഫ്റ്റിന് കൃത്യമായി പലിശ കിട്ടുന്നതായി വ്യാജമായി കാണിച്ചതിനാൽ കുടിശ്ശികയും കണ്ടെത്താനായില്ല.
അതേസമയം, ബാങ്കിൽ ഡി.വൈ.എഫ്.ഐ നേതാവിന്റെയും അമ്മയുടെയും പേരിലുള്ളത് 1.38 കോടിയുടെ ബിനാമി വായ്പാ കുടിശ്ശികകളാണെന്ന വിവരവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. രണ്ട് വായ്പകളും അനുവദിച്ചിട്ടുള്ളത് ചട്ടം ലംഘിച്ചാണെന്ന് സഹകരണ ഓഡിറ്റ് സംഘം പരിശോധനയിൽ കണ്ടെത്തി. ബാങ്ക് തട്ടിപ്പിൽ സംഘടനാ നേതാക്കളുടെ പങ്കിനെക്കുറിച്ച് ധാരണ മുൻപേയുള്ളതിനാലാണ് ഡി.വൈ.എഫ്.ഐ നിശ്ശബ്ദമായതെന്ന് ആക്ഷേപമുയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |