തൃശൂർ: കരുവന്നൂർ സഹ.ബാങ്ക് തട്ടിപ്പിൽ വായ്പയെടുത്തവരുടെ മൊഴി രേഖപ്പെടുത്താനുള്ള തീരുമാനവുമായി ക്രൈം ബ്രാഞ്ച് മുന്നോട്ടുപോകുമ്പോൾ, എല്ലാം ജീവനക്കാരുടെ തലയിൽ വച്ച് തലയൂരാനുള്ള മുൻ ഭരണസമിതി അംഗങ്ങളുടെ ശ്രമം പൊളിയുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ബ്രാഞ്ച് കമ്മിറ്റികളെക്കൊണ്ട് പ്രമേയം പാസാക്കാനുള്ള തന്ത്രം പാളിയിരുന്നു. മാത്രമല്ല, തട്ടിപ്പിനെതിരെ പ്രതിപക്ഷ പാർട്ടികൾ സമരരംഗത്തുമാണ്.
വായ്പകൾ വ്യാജമാണോയെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. പ്രതി ചേർത്ത ഭരണസമിതി അംഗങ്ങൾക്കെതിരെ കൂടുതൽ തെളിവ് ശേഖരിക്കാനും വായ്പയെടുത്തവർ അറിയാതെ കൂടുതൽ തുക തട്ടിയോയെന്ന് കണ്ടെത്താനുമാണ് ശ്രമം. മാനദണ്ഡം ലംഘിച്ച് നൽകിയ വായ്പകൾ കുടിശികയായപ്പോൾ പിരിച്ചെടുക്കാൻ യാതൊരു നടപടിയും മുൻ ഭരണസമിതി കൈക്കൊണ്ടിരുന്നില്ല. 2018 -19 ലെ റിപ്പോർട്ടിൽ ഭരണസമിതിയുടെ വീഴ്ചകൾ അക്കമിട്ട് നിരത്തിയിട്ടും നടപടിയുണ്ടായില്ല. വായ്പാഅപേക്ഷകളിൽ മാനേജർ, സെക്രട്ടറി എന്നിവരുടെ റിപ്പോർട്ടും ലീഗൽ, ഇൻസ്‌പെക്‌ഷൻ റിപ്പോർട്ടും ഉണ്ടായിരുന്നില്ല. വായ്പാ അപേക്ഷകളോടൊപ്പം ബന്ധപ്പെട്ട എല്ലാ റവന്യൂ രേഖകളും ചേർത്ത് നിയമോപദേശത്തിന് നൽകണം. അപേക്ഷകന്റെ തിരിച്ചടയ്ക്കാനുള്ള കഴിവ്, വായ്പ ലഭിക്കാനുള്ള അർഹത, മുൻ വായ്പകളിലെ തിരിച്ചടവ്, വസ്തുവിന്റെ മതിപ്പുവില എന്നിവ പരിശോധിച്ച് വായ്പ അനുവദിക്കേണ്ടത് ഭരണസമിതിയാണ്. നടപടിക്രമങ്ങളിലെല്ലാം വീഴ്ച വന്നതിനാൽ ഇത്തരം ക്രമക്കേടുകളിൽ നിന്ന് തലയൂരാൻ മുൻ ഭരണസമിതി അംഗങ്ങൾക്ക് സാദ്ധ്യമാവില്ലെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |