തട്ടിപ്പ് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയെന്ന്പ്രതിപക്ഷം,സഭയിൽ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: തൃശൂർ കരുവന്നൂർ സഹ.ബാങ്കിൽ 104.37 കോടിയുടെ ക്രമക്കേടാണ് നടന്നതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ചിന് പുറമെ, സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. തട്ടിപ്പിൽ പങ്കുള്ള 7 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. കുറ്റക്കാരാരും രക്ഷപ്പെടില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കോടികളുടെ തട്ടിപ്പ് സി.പി.എം ജില്ലാ,സംസ്ഥാന നേതൃത്വങ്ങളുടെ അറിവോടെയാണെന്നും, കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിയും സർക്കാരും സ്വീകരിക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാൻ ഷാഫി പറമ്പിലാണ് നോട്ടീസ് നൽകിയത്. മന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് പ്രമേയത്തിന് സ്പീക്കർ എം.ബി. രാജേഷ് അനുമതി നിഷേധിച്ചു. തുടർന്നായിരുന്നു ഇറങ്ങിപ്പോക്ക്.
നെറ്റ്ഫ്ളിക്സ് സീരിസുകളെ വെല്ലുന്നതും, കേരളം കണ്ടതിൽ വച്ചേറ്റവും വലുതുമായ ബാങ്ക് കൊള്ളയാണ് സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി കരിവന്നൂരിൽ നടത്തിയതെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. രണ്ടര ജില്ലയിൽ മാത്രം പ്രവർത്തിക്കേണ്ട ബാങ്ക്, തിരുവനന്തപുരം മുതൽ വയനാട് വരെ വായ്പ നൽകി. ഒരു രൂപയുടെ വായ്പയെടുക്കാത്തവർ പോലും 100 കോടി വരെ തിരിച്ചടയ്ക്കേണ്ട സ്ഥിതിയായി. സി.പി.എം നേരത്തേ അന്വേഷണം നടത്തി തട്ടിപ്പ് ബോദ്ധ്യപ്പെട്ടിട്ടും പൂഴ്ത്തിവച്ചെന്നും ഷാഫി ആരോപിച്ചു. എന്നാൽ, ഉത്തരവാദിത്തപ്പെട്ട പാർട്ടിയെന്ന നിലക്കാണ് അന്വേഷണം നടത്തിയതെന്നും, അഴിമതിയോട് ഒരു ഒത്തുതീർപ്പുമില്ലെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.
2018 മുതൽ സി.പി.എം അന്വേഷിക്കുന്ന തട്ടിപ്പ് കേസിൽ ഇന്നലെ മാത്രമാണ് ഭരണസമിതി പിരിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. വലിയൊരു തട്ടിപ്പ് ഒതുക്കിത്തീർക്കാനാണ് സി.പി.എം ശ്രമിച്ചത്. കൂടുതൽ വിവരം പുറത്തുവന്നാൽ പാർട്ടി നേതാക്കൾ കുടുങ്ങുമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |