കൊച്ചി: സ്വകാര്യ സുരക്ഷാ ഏജൻസിയായ സിസ്കോയുടെ ജീവനക്കാരിൽ നിന്ന് ലൈസൻസില്ലാത്ത 19 തോക്കുകളും 100ലധികം തിരകളും പിടികൂടിയ സംഭവത്തിൽ ഏജൻസിയുടെ കേരളാ സൂപ്പർവൈസറടക്കം 19 ജീവനക്കാരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.
കാശ്മീർ രജൗരി സ്വദേശികളായ സൂപ്പർവൈസർ വിനോദ് കുമാർ (39), നീരജ് കുമാർ (38), നാട്ടെർ സിംഗ് (38), ഓംകാർ സിംഗ് (23), മുഹമ്മദ് ഹനീഫ് (41), അജയ് കുമാർ (25), രാഷ്പാൽ കുമാർ (39), സുരേഷ് കുമാർ (46), അഞ്ചൽ കുമാർ (25), രവികുമാർ (24), ഇഷ്ഫാഖ് അഹമ്മദ് (25), മൊഹദ് ഷഫീഖ് (24), നന്ദ് കുമാർ (37), സുഭാഷ് ചന്ദർ (45), നരേഷ് കുമാർ (34), ഷെഫീർ അഹമ്മദ് (22), ജസ്ബിർ സിംഗ് (35), ബിഷൻ കുമാർ (21), മൊഹദ് അഷ്‌റഫ് (21) എന്നിവരാണ് അറസ്റ്റിലായത്.
മുംബയ് ആസ്ഥാനമായ സുരക്ഷാ ഏജൻസിയുടെ ജീവനക്കാരെയെല്ലാം കാശ്മീരിൽ നിന്നാണ് റിക്രൂട്ട് ചെയ്തത്. അവിടെ നിന്നു തന്നെയാണ് തോക്കുകളുമെത്തിച്ചത്. സമഗ്ര അന്വേഷണത്തിനായി പ്രത്യേക സംഘം കാശ്മീരിലേക്ക് തിരിക്കും. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ബാങ്കുകളുടെ എ.ടി.എമ്മുകളിൽ പണം നിക്ഷേപിക്കുന്നതിന്റെ സുരക്ഷാ ചുമതലയുള്ള സിസ്കോയുടെ കളമശേരിയിലെ ഹെഡ് ഓഫീസിലും ജീവനക്കാരുടെ വാടകവീട്ടിലും ശനിയാഴ്ചയായിരുന്നു റെയ്ഡ്. വാടകവീട്ടിൽ നിന്നാണ് തോക്കുകൾ ലഭിച്ചത്. കസ്റ്റഡിയിലെടുത്ത തോക്കുകൾക്ക് എ.ഡി.എമ്മിന്റെ ലൈസൻസില്ലെന്ന് കണ്ടെത്തിയിരുന്നു. ലൈസൻസടക്കം ഹാജരാക്കാൻ സിസ്കോയ്ക്ക് സമയം അനുവദിച്ചെങ്കിലും എത്തിച്ചില്ല. തുടർന്ന്, ജീവനക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തോക്കുകളുടെ രജിസ്‌ട്രേഷൻ കാശ്മീരിലെ രജൗരി ജില്ലയിലാണ്. രജൗരി കളക്ടറുമായി പൊലീസ് ആശയവിനിയം നടത്തിയിട്ടുണ്ട്.
രാജ്യവ്യാപകമായി വ്യാജ ലൈസൻസുള്ള തോക്കുകളുടെ ഉപയോഗത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജൂലായ് 23 സി.ബി.ഐ ജമ്മുകാശ്മീരിലെ 40 ഇടങ്ങളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിലൊന്ന് രജൗരി ജില്ലയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |