ശ്രീനഗർ:സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ, ഇന്നലെ പുലർച്ചെ ജമ്മു-കാശ്‌മീരിലെ സൈനിക ക്യാമ്പിൽ ചാവേറാക്രമണത്തിനെത്തിയ ലഷ്‌കർ ഭീകരരെ ചെറുത്ത നാല് സൈനികർക്ക് വീരമൃത്യു. ക്യാമ്പിന്റെ വേലി ചാടിക്കടക്കാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈനികർ ഏറ്റുമുട്ടലിൽ വധിച്ചു. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻമാരായ മനോജ് കുമാർ, ലക്ഷ്മണൻ, നിശാന്ത് മാലിക്ക് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികന് പരിക്കേറ്റു.
2016ൽ ഉറിയിലും 2018ൽ സൻജ്വാനിലും സൈനിക ക്യാമ്പുകളിൽ പാക് ഭീകരർ നടത്തിയ ചാവേറാക്രമണത്തിന് സമാനമായി രജൗരി ജില്ലയിലെ പർഗാൽ സൈനിക ക്യാമ്പിലാണ് ഭീകരർ ഇന്നലെ ആക്രമണത്തിന് ശ്രമിച്ചത്. ക്യാമ്പിന്റെ വേലി കടക്കാൻ ശ്രമിച്ച രണ്ട് ഭീകരരെ കാവൽ നിന്ന സൈനികർ തടഞ്ഞു. തുടർന്ന് ഭീകരർ വെടിവച്ചപ്പോൾ സൈനികർ തിരിച്ചടിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട വെടിവയ്പ് രണ്ട് ഭീകരരെയും വധിച്ചതോടെയാണ് അവസാനിച്ചത്. സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സേന ക്യാമ്പിൽ എത്തിയിട്ടുണ്ട്.
ബുധനാഴ്ച ബദ്ഗാമിലെ ഏറ്റുമുട്ടലിൽ കൊടുംഭീകരൻ ലത്തീഫ് റാഥോർ അടക്കം മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ചിരുന്നു. കാശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട്, ടിക് ടോക് താരം അമ്രീൻ ഭട്ട് എന്നിവരെ വധിച്ചതിൽ ലത്തീഫിന് പങ്കുണ്ട്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ മൂന്നാം വാർഷികത്തിന് ( ആഗസ്റ്റ് 5 ) പിന്നാലെയാണ് ആക്രമണം.
2016 സെപ്റ്റംബർ 18. ഉറി സൈനിക ആസ്ഥാനത്ത് ജയ്ഷെ ഭീകരാക്രമണം- 18 സൈനികർക്ക് വീരമൃത്യു.
2018 ഫെബ്രുവരി 10 - സൻജ്വാൻ സൈനിക ക്യാമ്പിൽ ജയ്ഷെ ഭീകരാക്രമണം- 6 സൈനികർക്ക് വീരമൃത്യു
സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണ സാദ്ധ്യത ; ഡൽഹിയിൽ ജാഗ്രത
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ലഷ്‌കറെ തയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകൾ ഡൽഹിയിലും മറ്റ് പ്രമുഖ
കേന്ദ്രങ്ങളിലും ആക്രമണം നടത്തുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് അതീവ ജാഗ്രത. സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഡൽഹിയിൽ വിമാനത്താവളം, മെട്രോ, റെയിൽവേ, ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കനത്ത കാവലുണ്ട്. നേതാക്കളുടെ സുരക്ഷയും വർദ്ധിപ്പിച്ചു.
രഹസ്യാന്വേഷണ ഏജൻസി കേന്ദ്രസർക്കാരിന് നൽകിയ പത്ത് പേജുള്ള റിപ്പോർട്ടിലാണ് മുന്നറിയിപ്പ്. ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ വധിച്ചതും ഉദയ്‌പൂരിലും അമരാവതിയിലും നടന്ന സംഭവങ്ങളും റിപ്പോർട്ടിലുണ്ട്. ഇന്ത്യയിൽ ആക്രമണത്തിന് ജെയ്‌ഷെ, ലഷ്‌കർ ഭീകരർക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐ സഹായമുണ്ട്. ഡ്രോണുകളും പാരാഗ്ലൈഡറുകളും ആക്രമണത്തിന് ഉപയോഗിച്ചേക്കും. ബി. എസ്. എഫിന് ജാഗ്രതാ നിർദ്ദേശം. ഭീകര സെല്ലുകൾ നിരീക്ഷണത്തിലാണ്.
ആഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ ജനങ്ങളെ കർശനമായി പരിശോധിക്കും. ഡൽഹിയിൽ അഫ്ഗാൻ ചേരികളിലും അഭയാർത്ഥി പ്രദേങ്ങളിലും നിരീക്ഷണം കർശനമാക്കും. ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളും മറ്റും കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം. ഡൽഹി മെട്രോയിൽ യാത്രക്കാർക്ക് രണ്ട് പരിശോധന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |